ശ്രീനഗർ : കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വീണ്ടും വധഭീഷണി മുഴക്കി ഭീകരർ. കശ്മീർ ഫൈറ്റ് എന്ന ഭീകര സംഘടനയാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ വധഭീഷണിയുമായെത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ കോളനികൾ കുഴിമാടങ്ങളാക്കും എന്നാണ് ഇവരുടെ ഭീഷണി. സർക്കാർ ജീവനക്കാരായ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ബാരാമുള്ളയിലും ബന്ദിപ്പോരയിലും നിർമ്മിക്കുന്ന കോളനികൾ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ സന്ദർശിച്ച് മണിക്കൂറുകൾക്കകമാണ് ഭീഷണി.
വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സുംബൽ പ്രദേശത്തുള്ള ഒഡിന ഗ്രാമത്തിലാണ് താഴ്‌വരയിലേക്ക് തിരിച്ചെത്തിയ കശ്മീരി പണ്ഡിറ്റുകൾക്ക് വേണ്ടി ജമ്മു കശ്മീർ ഭരണകൂടം താമസസൗകര്യം ഒരുക്കുന്നത്. പ്രധാനമന്ത്രിയുടെ പദ്ധതിക്ക് കീഴിൽ ജോലി ലഭിച്ച സർക്കാർ ജീവനക്കാർക്ക് വേണ്ടിയാണ് ഈ സൗകര്യം. എന്നാൽ ഇവർക്കെതിരെയാണ് ഇപ്പോൾ ഭീകരരുടെ വധഭീഷണി.
രണ്ട് പ്രദേശങ്ങളിൽ നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ തുടരാൻ അനുവദിക്കില്ലെന്നും ഭീകര സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. കോളനികളുടെ നിർമ്മാണ ചുമതല ഏറ്റെടുത്തിരിക്കുന്ന നിർമ്മാണ കമ്പനികൾക്ക് നേരെയും ഇവർ വധഭീഷണി മുഴക്കി.
”ഓർക്കുക; സമുദ്രങ്ങൾ അലറുമ്പോൾ, അത് ലക്ഷ്യമിടുന്നതെല്ലാം തകർക്കും. തയ്യാറായി ഇരുന്നോളൂ. പുതിയ പദ്ധതി പ്രദേശങ്ങൾ തീർച്ചയായും ശ്മശാനമാക്കും. ഇവിടെ ഇസ്രായേലിലേതുപോലുള്ള സെറ്റിൽമെന്റുകൾ അനുവദിക്കില്ല. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കരാറുകാർ ഉൾപ്പെടെ എല്ലാവരെയും തകർക്കും” എന്നും പ്രസ്താവനയിൽ പറയുന്നു.
നേരത്തെയും ഇത്തരത്തിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ട് തീവ്രവാദ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ പുനരധിവാസ പാക്കേജിന് കീഴിൽ അദ്ധ്യാപകരായി കശ്മീർ താഴ്വരയിൽ ജോലി ചെയ്യുന്ന 57 കശ്മീരി പണ്ഡിറ്റ് ജീവനക്കാർക്ക് നേരെയായിരുന്നു ഭീഷണി.
Comments