പട്‌ന: വിഷമദ്യ ദുരന്തത്തെക്കുറിച്ച് വീണ്ടും രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യാജ മദ്യം കഴിക്കുന്നവർ മരിക്കുമെന്ന് നിതീഷ് കുമാർ മാദ്ധ്യമങ്ങളോടും ആവർത്തിച്ചു. സർക്കാരിന്റെ എക്‌സൈസ് നയം സമ്പൂർണ പരാജയമാണെന്ന വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സംസ്ഥാനത്ത് നിരവധി പേർക്കാണ് മദ്യനിരോധന നയം കൊണ്ട് ഗുണമുണ്ടായത്. ഒട്ടനവധി ജനങ്ങൾ മദ്യപാനം ഉപേക്ഷിക്കാൻ പോലും തയ്യാറായി. ജനങ്ങൾ സന്തോഷത്തോടെയാണ് എക്‌സൈസ് നയം സ്വീകരിച്ചത്. എന്നാൽ ഇതിനിടയിൽ ചില കുഴപ്പക്കാരുണ്ട്. ഇത്തരത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ കണ്ടെത്തി പിടികൂടാൻ പോലീസുകാർക്ക് നിർദേശം നൽകിയിരിക്കുകയാണെന്നും ബിഹാർ മുഖ്യമന്ത്രി പ്രതികരിച്ചു.
പാവങ്ങളെയല്ല പിടികൂടേണ്ടത്. മദ്യം ഉണ്ടാക്കുന്നവരെയും അത് വിൽക്കുന്നവരെയുമാണ് കണ്ടുപിടിക്കേണ്ടത്. നിങ്ങൾക്ക് സ്വന്തമായി കച്ചവടം തുടങ്ങാൻ ഒരു ലക്ഷം രൂപ തരാൻ തയ്യാറാണ്. കൂടുതൽ തുക ആവശ്യമെങ്കിൽ സമാഹരിക്കും. പക്ഷെ ആരും തന്നെ മദ്യക്കച്ചവടത്തിൽ വ്യാപൃതരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ വ്യാജ മദ്യം കഴിച്ച് ആളുകൾ മരിച്ചപ്പോൾ അവർക്ക് ധനസഹായം നൽകണമെന്ന് ചിലർ പ്രതികരിച്ചു. ആരെങ്കിലും വ്യാജമദ്യം കഴിക്കുന്നുണ്ടെങ്കിൽ അവർ മരിക്കുന്നതാണ്. ഇതിന് ഉദാഹരണം നമ്മുടെ കൺമുന്നിൽ തന്നെയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 ഏപ്രിലിലായിരുന്നു മദ്യം വിൽക്കുന്നതും കുടിക്കുന്നതുമെല്ലാം ബിഹാറിൽ നിതീഷ് കുമാർ സർക്കാർ നിരോധിച്ചത്. ഇതിന് പിന്നാലെ പലപ്പോഴായി സംസ്ഥാനത്ത് മദ്യ ദുരന്തങ്ങൾ നടന്നിട്ടുണ്ട്. ഏറ്റവുമൊടുവിൽ ഛപ്രയിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ 39 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. വിഷയം പ്രതിപക്ഷമായ ബിജെപി നിയമസഭയിൽ ഉന്നയിച്ചപ്പോൾ മഹാപാപികളായ മദ്യപർ സ്വയം വരുത്തി വച്ചതാണെന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രതികരണം.
Comments