ഇടുക്കി: ഇടുക്കി കണ്ണമ്പടിയിൽ വനവാസി യുവാവിനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ രണ്ട് പ്രതികൾ കൂടി കീഴടങ്ങി. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ മഹേഷ്, ഷിബിൻ ദാസ് എന്നിവരാണ് മുട്ടത്തെ ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങിയത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
കഴിഞ്ഞ സെപ്റ്റംബർ 20-നാണ് വനവാസി യുവാവ് സരുൺ സജിയെ ഓട്ടോറിക്ഷയിൽ കാട്ടിറച്ചി കടത്തിക്കൊണ്ടുവന്ന് വിൽപന നടത്തിയെന്നാരോപിച്ച് വനം വകുപ്പ് ഫോറസ്റ്ററായിരുന്ന അനിൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്. കള്ളക്കേസാണ് ചുമത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു.
കള്ളക്കേസെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സരുൺ എസ്‌സി -എസ്ടി കമ്മീഷന് പരാതി നൽകിയിരുന്നു. കുമളിയിൽ നടന്ന സിറ്റിംഗിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ വി.എസ്. മാവോജി നിർദേശം നൽകി. ഇതേ തുടർന്നാണ് ഉപ്പുതറ പോലീസ് കേസെടുത്തത്. ഫോറസ്റ്റ് ഓഫീസർ അനിൽകുമാറാണ് ഒന്നാം പ്രതി. വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ ഉൾപ്പെടെയുള്ളവർ കേസിൽ പ്രതികളാണ്. കേസ് കെട്ടിച്ചമച്ചതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തത്.
Comments