കൊല്ലം: കള്ളനോട്ട് കേസിൽ ആലപ്പുഴ ചാരുംമൂട്ടിൽ മുൻ പഞ്ചായത്ത് പ്രസിഡൻറ് അടക്കം രണ്ടുപേർ അറസ്റ്റിൽ. ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം നേതാവുമായ ക്ലീറ്റസും താമരക്കുളം സ്വദേശിനി താമരക്കുളം പേരൂർകാരാണ്മ അക്ഷയ് നിവാസിൽ ലേഖയുമാണ് പിടിയിലായത്.
സൂപ്പർ മാർക്കറ്റിലെത്തി സാധനങ്ങൾ വാങ്ങിയ ശേഷം ലേഖ നൽകിയ 500 ന്റെ നോട്ടിൽ ജീവനക്കാരന് സംശയം തോന്നി. തുടർന്ന് പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ലേഖയുടെ പേഴ്‌സിൽ നിന്നും 500 രൂപയുടെ കൂടുതൽ കള്ളനോട്ടുകൾ കണ്ടെത്തി.
പിന്നാലെ ലേഖയെ നൂറനാട് പോലീസ് ചോദ്യം ചെയ്തു. തുടർന്ന് കള്ളനോട്ടുകൾ നൽകിയത് ഈസ്റ്റ് കല്ലട പഞ്ചായത്ത് മുൻ പ്രസിഡൻറ് ക്ലീറ്റസാണെന്ന് അവർ മൊഴി നൽകുകയായിരുന്നു. വീടിനു സമീപത്തു നിന്നും പുലർച്ചെ അറസ്റ്റ് ചെയ്ത ക്ലീറ്റസിന്റെ കൈയിൽ നിന്ന് 500 രൂപയുടെ കള്ളനോട്ടുകൾ കണ്ടെത്തുകയും ചെയ്തു.
അടിപിടി, പോലീസിനെ ആക്രമിക്കൽ, പട്ടികജാതി പീഡനം, വീടുകയറി അതിക്രമം തുടങ്ങി നിരവധി കേസുകൾ ക്ലീറ്റസിനെതിരെ നിലവിലുണ്ട്. പതിനായിരം രൂപയുടെ കള്ളനോട്ട് ആയിരുന്നു ക്ലീറ്റസ് ലേഖക്ക് നൽകിയിരുന്നത്. കഴിഞ്ഞ ഒരുമാസമായി ലേഖ ചാരുംമൂടിലെ കടകളിൽ കയറി ചെറിയ തുകയ്‌ക്കുള്ള സാധനങ്ങൾ വാങ്ങിയാണ് നോട്ടുകൾ ചെലവഴിച്ചിരുന്നത്.
Comments