ജയ്പൂർ: രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുമായി തന്നെ താരതമ്യം നടത്തുന്നത് തെറ്റാണെന്ന് വയനാട് എംപി രാഹുൽ ഗാന്ധി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി തന്റെ ജീവിതം തന്നെ സമർപ്പിച്ച് പതിറ്റാണ്ടുകാലത്തിന് മുകളിൽ ജയിൽ വാസം അനുഭവിച്ച അദ്ദേഹത്തെ പോലുള്ള നിലപാട് സ്വീകരിക്കാനായി ആർക്കും കഴിയില്ല. ഞാനും ഗാന്ധിജിയും ഒരു കാര്യത്തിനല്ല ഇറങ്ങിയത്. അതുകൊണ്ട് താരതമ്യം പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജസ്ഥാനിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയ്‌ക്കിടയിൽ പ്രവർത്തകർക്കും പാർട്ടി അനുഭാവികൾക്കുമായി അദ്ദേഹം പങ്കുവെച്ച മാർഗനിർദേശങ്ങളിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാജീവ് ഗാന്ധിയുടെയും ഇന്ദിരാ ഗാന്ധിയുടെയും രക്തസാക്ഷിത്വം എല്ലാ യോഗത്തിലും പാർട്ടി പ്രവർത്തകർ വലിച്ചിഴയ്‌ക്കരുത്. ജവഹർലാൽ നെഹ്രുവും രാജീവ് ഗാന്ധിയും ഇന്ദിരാ ഗാന്ധിയും ചെയ്ത നല്ല കാര്യങ്ങൾ കാര്യങ്ങൾ ആവർത്തിച്ച് പറയേണ്ടതില്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജനങ്ങൾക്ക് വേണ്ടി ഇനിയും എന്ത് ചെയ്യാനാകുമെന്നതിന് കൂടുതൽ പ്രാധാന്യം നൽകി അതിനെക്കുറിച്ച് സംസാരിക്കണമെന്നും
ബാക്കിയെല്ലാം പഴങ്കഥയായ കാര്യങ്ങളാണെന്നും രാഹുൽ ഗാന്ധി കുട്ടിച്ചേർത്തു.
ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, സർദാർ വല്ലഭായ് പട്ടേൽ, ജവഹർലാൽ നെഹ്രു എന്നീ നേതാക്കൾ തങ്ങളാൽ കഴിയുന്ന സേവനങ്ങൾ ജനങ്ങൾക്കായി ചെയ്തിട്ടുണ്ട്. അവരെല്ലാവരും അവർക്കു സാധ്യമായ രീതിയിൽ നന്നായി പ്രവർത്തിച്ചവരാണ്. അവരുടെ ഭാഗം അവർ പൂർത്തീകരിച്ചു കഴിഞ്ഞു. ഇനി നമ്മളെന്തു ചെയ്യാൻ പോകുന്നു എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ. നമ്മൾ ജനങ്ങൾക്കു വേണ്ടി എന്തു ചെയ്യുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുന്നതാണ് ഉചിതമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര നൂറാം ദിവസത്തിലെത്തി. രാജസ്ഥാനിലാണ് നിലവിൽ പര്യടനം നടത്തുന്നത്. ഇതുവരെ ഏഴ് സംസ്ഥാനങ്ങളിലായി ഇതിനകം 2798 കിലോമീറ്റർ പിന്നിട്ടു. ജനുവരി 26 യാത്ര ശ്രീനഗറിൽ സമാപിക്കും. ഇനി 737 കിലോമീറ്റർ മാത്രമാണ് അവശേഷിക്കുന്നത്.
Comments