ന്യൂഡൽഹി: അരുണാചലിലും ലഡാക്കിലും ചൈനയുടെ ലക്ഷ്യം അധിനിവേശമല്ലെന്നും അവർ പരിപൂർണ യുദ്ധത്തിനാണ് തയ്യാറെടുക്കുന്നതെന്നും ബിജെപി സർക്കാർ ഉറങ്ങുകയാണെന്നുമുളള രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് കുറിക്ക് കൊളളുന്ന മറുപടിയുമായി ബിജെപി നേതാക്കൾ. ചൈനയുമായി ഏറെ അടുപ്പമുളള നേതാവാണ് രാഹുലെന്നും അതുകൊണ്ടു തന്നെ അവരുടെ അടുത്ത നീക്കം എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാമെന്നും ബിജെപി നേതാക്കൾ പ്രതികരിച്ചു.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും 135 കോടി രൂപയാണ് സംഭാവനയായി കൈപ്പറ്റിയതെന്ന് ബിജെപി നേതാവ് രാജ്യവർദ്ധൻ റാത്തോഡ് ചൂണ്ടിക്കാട്ടി. ഇന്ത്യൻ സൈന്യത്തിന്റെ ധീരതയെയാണ് രാഹുൽ വീണ്ടും സംശയിക്കുന്നതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ പറഞ്ഞു. ചൈനീസ് സൈന്യത്തെ ഇന്ത്യൻ പട്ടാളം അടിച്ചോടിക്കുന്ന വീഡിയോകൾ കണ്ട് രാഹുൽ ഒഴികെയുളള ഇന്ത്യക്കാർ അഭിമാനം കൊളളുകയാണ്. എന്നാൽ രാഹുലിന് ഇപ്പോഴും അവരുടെ ധീരതയിൽ സംശയമാണ്.
അതിന് കാരണം രാഹുലിന്റെ കുടുംബം ചൈനയുടെ ആതിഥേയത്വം ആസ്വദിച്ചവരാണെന്നും രാജീവ് ഗാന്ധി ഫൗണ്ടേഷന് അവിടെ നിന്നും ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും അമിത് മാളവ്യ പറഞ്ഞു. ബിലാവൽ ഭൂട്ടോ സർദാരിയുടെയും രാഹുലിന്റെയും ഒരേ ഭാഷയാണെന്നും ഇരുവരും പ്രധാനമന്ത്രി നരേന്ദ്രമോദിയെയാണ് ലക്ഷ്യം വെയ്‌ക്കുന്നതെന്നും അമിത് മാളവ്യ പറഞ്ഞു. ഒരു പക്ഷെ ഇന്ത്യയുടെ വളർച്ചയാകും അവരുടെ വൈരാഗ്യത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പൂർണരൂപം ഐ നീഡ് ചൈനീസ് മണി (ഐഎൻസി) എന്നായി മാറിയെന്ന് ആയിരുന്നു ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവാലയുടെ വിമർശനം. ചൈനയുടെ പട്ടാളത്തിന് നമ്മുടെ സൈനികർ ഉചിതമായ മറുപടി കൊടുത്തിട്ടും നമ്മുടെ സൈനികരെ ചൈനീസ് പട്ടാളം മർദ്ദിച്ചുവെന്നാണ് രാഹുൽ പറയുന്നത്. ലേയുടെ ഭാഗമെന്ന് ഇന്ത്യ അവകാശപ്പെടുന്ന അക്‌സൈ ചിൻ മേഖലയിൽ 38,000 ചതുരശ്ര കിലോമീറ്റർ ചൈനയ്‌ക്ക് കൊടുത്ത അതേ കോൺഗ്രസ് പാർട്ടി തന്നെയാണിതെന്നും ഷെഹ്‌സാദ് പൂനാവാല പരിഹസിച്ചു.
ഭാരത് ജോഡോ യാത്രയുടെ 100 ാം ദിനവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അരുണാചലിൽ ഇന്ത്യൻ സൈനികരെ ചൈനീസ് പട്ടാളം മർദ്ദിച്ചുവെന്ന് രാഹുൽ പറഞ്ഞത്. ഇന്ത്യയുടെ 2000 ചതുരശ്ര കിലോമീറ്റർ ചൈന പിടിച്ചെടുത്തതായും രാഹുൽ ആരോപിച്ചിരുന്നു.
Comments