കോട്ടയം: ഓപ്പറേഷൻ പഞ്ചി കിരണിന്റെ ഭാഗമായി സബ് രജിസ്ട്രാർ ഓഫീസുകളിലെ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി വിജിലൻസ്. പല ഓഫീസുകളിൽ നിന്നായി കണക്കിൽ പെടാത്ത ഒന്നേകാൽ ലക്ഷം രൂപ കണ്ടെടുത്തു.
കാഞ്ഞിരപ്പള്ളി സബ്രജിസ്ട്രാർ ഓഫീസിലെ സ്റ്റാഫുകളുടെ പക്കൽ നിന്നും കണക്കിൽപ്പെടാത്ത 17000 രൂപ പിടിച്ചു. മാവേലിക്കര സബ്രജിസ്ട്രാർ ഓഫീസിൽ ആധാരം എഴുത്തോഫീസ് സ്റ്റാഫിന്റെ പക്കൽ നിന്നും 47000 രൂപ പിടിച്ചെടുത്തു. നെയ്യാറ്റിൻകര സബ്രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആധാരം എഴുത്തുകാർ ഗൂഗിൾ പേ വഴി പണം നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഓൺലൈൻ ബാങ്ക് ഇടപാടുകളിൽ കൂടുതൽ പരിശോധന നടത്തുമെന്ന് വിജിലൻസ് വ്യക്തമാക്കി.
സബ് രജിസ്ട്രാർ ഓഫീസിലെ ഫയലുകൾക്കിടയിൽ നിന്നും പണം പിടിച്ചെടുത്തു. ചല ഓഫീസുകളിലെ പേഴ്‌സണൽ ക്യാഷ് ഡിക്ലറേഷൻ രജിസ്റ്ററിൽ ക്രമക്കേട് നടത്തിയെന്നും കണ്ടെത്തൽ.
കഴിഞ്ഞ ദിവസവും വിജിലൻസ് സംസ്ഥാനത്തെ 54 സബ് രജിസ്ട്രാർ ഓഫീസുകളിൽ പരിശോധന നടത്തിയിരുന്നു. മലപ്പുറം വേങ്ങര സബ് രജിസ്ട്രാർ ഓഫീസിൽ ഏജന്റിൽ നിന്നും 30,000 രൂപയും കാസർഗോഡ് സബ് രജിസ്ട്രാർ ഓഫീസിൽ രണ്ട് ഏജന്റുമാരിൽ നിന്ന് 11,300 രൂപയും കോഴിക്കോട് ചാത്തമംഗലം സബ് രജിസ്ട്രാർ ഓഫീസിലെ ഏജന്റിൽ നിന്ന് 21,000 രൂപയുമാണ് പിടിച്ചെടുത്തത്.















