ചണ്ഡീഗഡ് : ടൺ ടരൺ പോലീസ് സ്‌റ്റേഷൻ സ്‌ഫോടനവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ ഇതുവരെ ആറ് പേരാണ് പിടിയിലായത്. റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡ് ഉപയോഗിച്ചാണ് ഇവർ ആക്രമണം നടത്തിയത്.
ലക്ബീർ സിംഗ് എന്ന ലാൻഡ ഹാരികെ, സത്ബീർ സിംഗ് എന്ന സത്ത, ഗുരുദേവ് എന്ന ജയ്‌സൽ എന്നിവരാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാർ എന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് പറഞ്ഞു. അജ്മീത് സിംഗ് എന്നയാളുടെ സഹായത്തോടെയാണ് ഇവരിത് ചെയ്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൺ ടരൺ പോലീസ് സ്‌റ്റേഷനിൽ സ്‌ഫോടനം നടന്നത്. അന്വേഷണത്തിൽ ഗുർപ്രീത് സിംഗ് എന്ന ഗോപി നമ്പർദാർ (18), ജോബൻപ്രീത് സിംഗ് എന്ന ജോബൻ (18), നൗഷേര പന്നുവ, ഗുർലാൽ സിംഗ് (19) സുർലാൽപാൽ സിംഗ് എന്ന ഗുർലാൽ (21), എന്നിവരാണ് പിടിയിലായത്.
18 കാരനായ ഗോപി നവംബർ 22 നാണ് ജുവനൈൽ ഹോമിൽ നിന്ന് പുറത്തിറങ്ങിയത്. തുടർന്ന് വിദേശ തീവ്രവാദികളുമായി ബന്ധം സ്ഥാപിച്ചു. ഇവരെ കാരിയർമാരായി ഭീകര സംഘടനകൾ ഉപയോഗിക്കുകയായിരുന്നു എന്നാണ് പോലീസ് സംശയിക്കുന്നത്. ഗോപി നമ്പർദാർ, ഗുർലാൽ ഗഹ്ല എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. വ്യാഴാഴ്ച പാട്ടി മോർ സർഹാലിയിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഒരു .32 പിസ്റ്റളും 15 വെടിയുണ്ടകളും ഇവരിൽ നിന്ന് കണ്ടെടുത്തു. അന്വേഷണത്തിൽ 8.5 ലക്ഷം രൂപയും .30 ബോർ പിസ്റ്റളും 200 വെടിയുണ്ടകളും ഗോപി കൈപ്പറ്റിയതായി കണ്ടെത്തി. അതേസമയം ഗുർലാലും മറ്റ് പ്രതികളും ചേർന്നാണ് സ്‌ഫോടക വസ്തുക്കൾ മർഹാന ഗ്രാമത്തിൽ എത്തിച്ചത് എന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപയോഗിച്ച് സർഹാലി പോലീസ് സ്‌റ്റേഷനിൽ ആക്രമണം നടത്താനും ഇവർ പദ്ധതിയിട്ടിരുന്നു. ഇതിനായി കുട്ടികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകി. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചാംബ ഗ്രാമത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. .32 ബോർ പിസ്റ്റളും 15 വെടിയുണ്ടകളും ഇവരിൽ നിന്നും പിടിച്ചെടുത്തു. യൂട്യൂബ് വീഡിയോകൾ കണ്ടാണ് ഇവർ ആർപിജി ഉപയോഗിക്കാൻ പഠിച്ചത്. ഇത് കൂടാതെ ഇവർക്ക് ഓൺലൈൻ ക്ലാസുകളും ലഭിച്ചിരുന്നുവെന്നാണ് പോലീസ് കണ്ടെത്തൽ.
Comments