ബംഗലൂരു: വെറും 16 കോടി രൂപ മുതൽമുടക്കിലെത്തി 450 കോടിക്ക് മുകളിൽ കളക്ഷൻ നേടി പാൻ ഇന്ത്യൻ ഇതിഹാസമായി മാറിയ കാന്താരക്ക് രണ്ടാം ഭാഗം വരുന്നതായി സൂചന. മണ്ണിനും സംസ്കൃതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ ധാർമ്മിക വിജയം നേടുന്ന ജനസമൂഹത്തിന്റെ കഥ പറഞ്ഞ ചിത്രം നേടിയ മഹാവിജയം സൃഷ്ടിച്ച ആവേശത്തിലാണ് അണിയറ പ്രവർത്തകരും നടീനടന്മാരും.
ഇതിനിടെ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകളും പുറത്തു വരികയാണ്. ഇതിന് മുന്നോടിയായി കാന്താരയുടെ സംവിധായകൻ ഋഷഭ് ഷെട്ടി കാദ്രി മഞ്ജുനാഥേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. കാന്താരയുടെ രണ്ടാം ഭാഗത്തിനായി പഞ്ചുരുളി ദേവന്റെ അനുഗ്രഹം തേടിയായിരുന്നു താരത്തിന്റെ ക്ഷേത്രദർശനം.
കാന്താര രണ്ടാം ഭാഗത്തിന്റെ നിർമ്മാണത്തിനായി പഞ്ചുരുളി ദേവൻ ഋഷഭ് ഷെട്ടിക്കും സംഘത്തിനും അനുമതി നൽകിയതായി മുഖ്യ പുരോഹിതൻ കൃഷ്ണ അഡിഗയെ അധികരിച്ച് കന്നഡ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു.
കാദ്രിയിലെ ഭൂതക്കോല ചടങ്ങുകളിൽ കാന്താരയിലെ നടീനടന്മാരും അണിയറ പ്രവർത്തകരും പങ്കെടുത്തിരുന്നു. രണ്ടാം ഭാഗത്തിലും ഇവരിൽ മിക്കവരും ഉണ്ടാകും എന്നാണ് സൂചന. വരുന്ന ജൂൺ- ജൂലൈ മാസങ്ങളിൽ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
Comments