പട്‌ന: തലയ്‌ക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും അറസ്റ്റിൽ. ബിഹാറിലെ ഗയ ജില്ലയിൽ നിന്നാണ് ഇരുവരും അറസ്റ്റിലായത്. നേതാവ് അഭിജിത്ത് ബൻവാരിയും കൂട്ടാളി കുന്ദനുമാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് തോക്കുകൾ,സിം കാർഡുകൾ,മൊബൈൽ ഫോണുകൾ മറ്റ് മാരകായുധങ്ങൾ എന്നിവ കണ്ടെടുത്തു.
കമ്യൂണിസ്റ്റ് ഭീകരൻ അഭിജിത്ത് ജില്ലയിൽ വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.
നിരവധി കുറ്റകൃത്യങ്ങളിൽ പ്രതികളാണ് ഇരുവരുമെന്ന് പോലീസ് അറിയിച്ചു. ഏകദേശം 60 കേസുകളിലധികം പ്രതിയാണ് അഭിജിത്ത് ബൻസാരി. ഇയാളെ കണ്ടെത്തുന്നവർക്ക് ഝാർഖണ്ഡിൽ 10 ലക്ഷം രൂപയും ബിഹാറിൽ 50,000 രൂപയുമാണ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.ഔറംഗബാദ് ജില്ലയിൽ കുഴിബോംബ് പൊട്ടിച്ച് ഏഴ് സുരക്ഷാ സേനാംഗങ്ങളെ കൊലപ്പെടുത്തിയതിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനും കൂട്ടാളിയും ഛത്തീസ്ഗഡിലെ ജഷ്പൂരിൽ നിന്ന് അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലും ഭീകരരുടെ അറസ്റ്റ് ഉണ്ടായത്. കുപ്രസിദ്ധ കുറ്റവാളി രാമചന്ദ്ര യാദവും കൂട്ടാളി ജഗദീഷ് യാദവുമാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 12 തോക്കുകളും വാളും പിടിച്ചെടുത്തിരുന്നു. കമ്യൂണിസ്റ്റ് ഭീകര സംഘടന ആയ ടിസിപിയുടെ കമാൻഡർ അൻഷു യാദവുമായി ചേർന്ന് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭീകരനായിരുന്നു രാമചന്ദ്ര യാദവെന്ന് പോലീസ് വ്യക്തമാക്കി.
Comments