പാലക്കാട് : പാലക്കാട് ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ ആനയെ തുരത്തുന്നതിൽ വനം വകുപ്പ് സമ്പൂർണ്ണ പരാജയമെന്ന് നാട്ടുകാർ. ഇതിനെതിരെ പ്രദേശത്ത് പ്രതിഷേധങ്ങൾ ശക്തമാവുകയാണ്. ആനയെ കാട് കയറ്റാനെത്തിയ വനം വകുപ്പിന്റെ വാഹനം തടഞ്ഞ് ജനപ്രതിനിധികൾ ഉൾപ്പെടെ പരാതി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിനവും പി.ടി സെവനെന്ന കൊമ്പൻ ഭീതിവിതച്ച് നാട്ടിലിറങ്ങി നടക്കുകയാണ്.
ഓരോ ദിവസവും പ്രദേശത്തെ ജനങ്ങളിൽ ഭീതി പരത്തിയാണ് കൊമ്പന്റെ വരവ്. കഴിഞ്ഞ ദിവസം പടക്കം പൊട്ടിച്ച് ആനയെ കാട് കയറ്റാനുള്ള വനംവകുപ്പിന്റെ രാത്രിയിലെ ശ്രമം പരാജയമായിരുന്നു. പടക്കം പൊട്ടിച്ചാലും ബഹളം കൂട്ടിയാലും കുലുക്കമില്ലാതെ വീടിനോട് ചേർന്ന് നിലയുറപ്പിക്കകയാണ് കൊമ്പൻ.
വനം വകുപ്പ് ഉദ്യോഗസ്ഥർ പരിഹാരം കാണുന്നില്ലെന്ന പരാതി രൂക്ഷമാണ്. പകലും രാത്രിയിലും കുട്ടികൾ ഉൾപ്പെടെ നടക്കുന്ന വഴികളിലാണ് ആന നിലയുറപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പെരുന്തുരുത്തിക്കളത്തിലെ വീടുകളോട് ചേർന്ന് ഒമ്പത് ഇടങ്ങളിലാണ് പി.ടി സെവനെത്തിയത്. ആനയെ മയക്കുവെടിയുതിർത്ത് പിടികൂടാൻ വൈകിയാൽ റോഡ് ഉപരോധമുൾപ്പെടെയുള്ള സമരനടപടികളിലേക്ക് നീങ്ങുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.
Comments