കാസർകോട് : സ്ത്രീവിരുദ്ധ പരാമർശവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എംപി. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവ് അഡ്വ. സികെ ശ്രീധരൻ സ്ത്രീ ആയി ജനിക്കാതിരുന്നത് ഭാഗ്യം എന്നാണ് രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞത്. ശ്രീധരൻ വഞ്ചകനാണെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പിലാത്തോസും ജൂദാസും ചേർന്നാൽ എന്താണോ അതാണ് സികെ ശ്രീധരൻ. കൊല്ലപ്പെട്ട യുവാക്കളുടെ കുടുംബത്തെ സി.കെ ശ്രീധരൻ ചതിച്ചു. ഈ വഞ്ചന ഒരിക്കലും നാട് പൊറുക്കില്ല.
കേസിന്റെ എല്ലാ വിവരങ്ങളും എറണാകുളത്തെ ഒരു ഹോട്ടൽ മുറിയിൽ വച്ച് സി.കെ ശ്രീധരന് കുടുംബം കൈമാറിയിരുന്നു. അയാളെ അന്ന് എല്ലാവരും വിശ്വസിച്ചു. എന്നാൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം സിബിഐ അന്വേഷണമെന്ന കുടുംബത്തിന്റെ ആവശ്യത്തിൽ നിന്ന് അവരെ അയാൾ പിന്തിരിപ്പിക്കുകയാണ് ചെയ്തത്.
ശ്രീധരന്റെ പണത്തിനോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം. പണത്തിന് വേണ്ടി സിപിഎമ്മുമായി അവിശുദ്ധ ബന്ധമുണ്ടാക്കി. അയാൾ സ്ത്രീയായി ജനിക്കാതിരുന്നത് കാഞ്ഞങ്ങാട്ടുകാരുടെ ഭാഗ്യമാണെന്നും രാജ് മോഹൻ ഉണ്ണിത്താൻ പറഞ്ഞു.















