ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യക്തിപരമായി അധിക്ഷേപിച്ച പാകിസ്താൻ വിദേശകാര്യ വകുപ്പ് മന്ത്രി ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ശക്തമായ പ്രതികരണവുമായി കോൺഗ്രസ് എം പി ശശി തരൂർ. അന്താരാഷ്‌ട്ര വിഷയങ്ങളിൽ രാജ്യം ഒരുമിച്ച് നിൽക്കണം. രാജ്യത്തിന്റെ ആത്മാഭിമാനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വരുമ്പോൾ, ഇന്ത്യ എന്താണെന്ന് ശത്രുക്കൾ മനസ്സിലാക്കിയിരിക്കുന്നത് നല്ലതായിരിക്കുമെന്നും ശശി തരൂർ പറഞ്ഞു.
പ്രധാനമന്ത്രിക്കെതിരായ വ്യക്തിപരമായ അധിക്ഷേപങ്ങളെ അപലപിച്ച കോൺഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ഭഗേലിന്റെ പ്രതികരണവും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്. രാഷ്‌ട്രീയപരമായി നമ്മൾ വ്യത്യസ്ത ആശയങ്ങൾ ഉള്ളവരായിരിക്കാം. എന്നാൽ ഇന്ത്യ നമ്മുടെ രാജ്യവും മോദി നമ്മുടെ പ്രധാനമന്ത്രിയുമാണ് എന്ന കാര്യം നമ്മൾ മറക്കരുതെന്നായിരുന്നു ഭൂപേഷ് ഭഗേലിന്റെ പ്രതികരണം.
When it comes to standing up for the country internationally, we are all one. Our enemies & ill-wishers would be well-advised to understand that in India, politics stops when our nation's self-respect is involved. @bhupeshbaghel @INCIndia @ProfCong @PMOIndia https://t.co/kngzcuZLbA
— Shashi Tharoor (@ShashiTharoor) December 18, 2022
ഭീകരവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഐക്യരാഷ്‌ട്ര സഭയിൽ ഇന്ത്യയിൽ നിന്നും ശക്തമായ പ്രതിഷേധം ഏറ്റുവാങ്ങിയ ശേഷമായിരുന്നു ബിലാവൽ ഭൂട്ടോ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. ബിലാവൽ കശ്മീർ വിഷയം ഐക്യരാഷ്‌ട്ര സഭയിൽ ഉന്നയിച്ചപ്പോൾ, വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ ശക്തമായ മറുപടി നൽകി. ലാദന് അഭയം നൽകിയവർക്ക് അന്താരാഷ്‌ട്ര വേദിയിൽ വേദമോതാൻ അവകാശമില്ലെന്നായിരുന്നു ജയ്ശങ്കറുടെ മറുപടി.
ഇന്ത്യ ഭീകരത പ്രോത്സാഹിപ്പിക്കുന്നു എന്ന പാക് വിദേശകാര്യ സഹമന്ത്രി ഹിന റബ്ബാനിയുടെ ആരോപണത്തിനും ജയ്ശങ്കർ കൃത്യമായി മറുപടി നൽകി. ഭീകരതയുടെ ജനിതകം പേറുന്നത് ആരാണെന്ന് ലോകത്തിന് അറിയാമെന്നായിരുന്നു ജയ്ശങ്കർ നൽകിയ മറുപടി.
അന്താരാഷ്‌ട്ര വേദിയിൽ ഇന്ത്യയിൽ നിന്നും കനത്ത തിരിച്ചടി ഏറ്റതോടെയാണ് ബിലാവൽ ഭൂട്ടോ പ്രധാനമന്ത്രിയെയും ആർ എസ് എസിനെയും അധിക്ഷേപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആർ എസ് എസും ഹിറ്റ്ലറിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു എന്നായിരുന്നു ഭൂട്ടോയുടെ പരാമർശം. പ്രധാനമന്ത്രിയെ കശാപ്പുകാരൻ എന്നും ഭൂട്ടോ വിശേഷിപ്പിച്ചിരുന്നു.
ശശി തരൂർ, ഭൂപേഷ് ഭഗേൽ, സഞ്ജയ് നിരുപം തുടങ്ങി നിരവധി കോൺഗ്രസ് നേതാക്കളാണ് പാകിസ്താനെ അപലപിച്ചും പ്രധാനമന്ത്രിയെ പിന്തുണച്ചും രംഗത്ത് വന്നത്. ബിലാവൽ ഭൂട്ടോയ്‌ക്കെതിരെ ബിജെപി രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.
Comments