ദോഹ: ലോകം കാത്തിരിക്കുന്ന ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, കിരീട പോരാട്ടത്തിനുള്ള സ്റ്റാർട്ടിംഗ് ഇലവനെ പ്രഖ്യാപിച്ച് ഫ്രാൻസും അർജന്റീനയും. ആശങ്കകൾക്ക് വിരാമമിട്ട് ഫ്രഞ്ച് താരം ജിറൂഡ് സ്റ്റാർട്ടിംഗ് ഇലവനിൽ ഉണ്ടാകുമെന്ന് ഉറപ്പായി. സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയയെ അർജന്റീന സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
4-3-3-1 ശൈലിയിലാണ് ഫ്രഞ്ച് പരിശീലകൻ ദിദിയൻ ദെഷാം ടീമിനെ വിന്യസിച്ചിരിക്കുന്നത്. ക്യാപ്ടൻ ഹ്യൂഗോ ലോറിസ് ഗോൾ വല കാക്കുമ്പോൾ കൗണ്ടെ, റാഫേൽ വരാനെ, അപമെക്കാനോ, തിയോ ഹെർണാണ്ടസ് എന്നിവർ പ്രതിരോധ നിരയിൽ അണിനിരക്കും. അന്റോണി ഗ്രീസ്മാനും അഡ്രിയാൻ റാബിയോയും ചൗമെനിയും മധ്യനിരയിൽ കളിക്കും. വലതു വിങ്ങിൽ എംബാപ്പെക്കൊപ്പം ഒസ്മാൻ ഡെംബെലെ ഇറങ്ങും.
ഫ്രാൻസ് ടീം: ഹ്യൂഗോ ലോറിസ്, കൗണ്ടെ, വരാനെ, അപമെക്കാനോ, തിയോ ഹെർണാണ്ടസ്, അന്റോണി ഗ്രീസ്മാൻ, ചൗമേനി, റബിയോ, ഡെംബെലെ, എംബാപ്പെ, ജിറൂഡ്
സെമി ഫൈനലിൽ നിന്ന് വ്യത്യസ്തമായി 4-4-2 എന്ന ശൈലിയിലാണ് കോച്ച് ലിയോണൽ സ്കലോണി അർജന്റീനിയൻ ടീമിനെ വിന്യസിച്ചിരിക്കുന്നത്. ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനൊപ്പം മൊളിന, റൊമ്മോ, ഒട്ടമെൻഡി, അക്യുന എന്നിവർ പ്രതിരോധ നിരയിൽ അണിനിരക്കുമ്പോൾ ഡി മരിയ, ഡി പോൾ, എൻസോ ഫെർണാണ്ടസ്, മകലിസ്റ്റർ എന്നിവർ മധ്യനിരയിൽ കളിക്കും. മുന്നേറ്റ നിരയിൽ മെസിക്കൊപ്പം അൽവാരസും ഇറങ്ങും.
അർജന്റീന ടീം: എമിലിയാനോ മാർട്ടിനെസ്, മൊളിന, റൊമേറോ, ഒട്ടമെൻഡി, അക്യുന, ഡി മരിയ, ഡി പോൾ, എൻസോ ഫെർണാണ്ടസ്, മകലിസ്റ്റർ, മെസി, അൽവാരസ്
Comments