ദോഹ: ഫുട്ബോൾ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ലുസെയ്ൽ സ്റ്റേഡിയത്തിൽ ആർത്തിരമ്പി അർജന്റീന. പെനാൽറ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അർജന്റീന എയ്ഞ്ചൽ ഡി മരിയയിലൂടെ ഫൈനലിലെ രണ്ടാം ഗോൾ നേടി. നിലവിൽ രണ്ട് ഗോളുകൾക്ക് മുന്നിലാണ് മെസിപ്പട.
മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ രാജകീയമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഗോൾ പിറന്നത്. മെസിയായിരുന്നു രണ്ടാം ഗോളിന്റെയും അമരക്കാരൻ. മെസിയിൽ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റർ അവസരം ഒട്ടും പാഴാക്കാതെ അത് ഡി മരിയക്ക് നൽകി. അവസരം മുതലെടുത്ത ഡി മരിയ അത് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.
ഇരുപത്തിയൊന്നാം മിനിറ്റിൽ ഡി മരിയയെ പെനാൽറ്റി ബോക്സിൽ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയിലൂടെയായിരുന്നു മെസി ഫൈനലിലെ ആദ്യ ഗോൾ കണ്ടെത്തിയത്. പ്രാർത്ഥനയോടെ കിക്കെടുത്ത മെസി അനായാസം പന്ത് വലയിലെത്തിച്ചു. വലത് വശത്തേക്ക് ഡൈവ് ചെയ്ത ഹ്യൂഗോ ലോറിസിനെ കാഴ്ചക്കാരനാക്കി പന്ത് മനോഹരമായി വലയുടെ വലത് മൂലയിലെത്തുകയായിരുന്നു.
Comments