കൊച്ചി: ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ കെഎസ്ആർടിസി ബസിൽ കയറാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നിർദേശവുമായി ഹൈക്കോടതി. പമ്പയിലെ കെഎസ്ആർടിസി ബുക്കിങ് ഓഫീസിന് സമീപം ബാരിക്കേഡുകൾ സ്ഥാപിക്കാൻ നിർദേശിച്ചു. തിരക്ക് കുറഞ്ഞ സമയത്ത് മൂന്ന് ബസുകളും, തിരക്കേറിയ സമയത്ത് 10 ബസുകളെങ്കിലും നിർബന്ധമായും പമ്പയിൽ ഉണ്ടാകണമെന്നും ഹൈക്കോടതി നിർദേശം നൽകി.
നിലയ്‌ക്കലിലെ പാർക്കിങ് സൗകര്യം വർദ്ധിപ്പിക്കാനുള്ള നടപടികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കാനും നിർദേശിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബുക്കിങ് ഓഫീസിന് മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിക്കുമെന്ന് ജില്ലാ കലക്ടർ കോടതിയെ അറിയിച്ചിരുന്നു.
ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനയാണ് റിപ്പോർട്ട്് ചെയതത്. ഇന്ന് 1,04,478 പേരാണ് ദർശനത്തിനായി എത്തുന്നത്. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരാണ് ഇവർ. വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ സീസണിലെ റെക്കോർഡ് രജിസ്‌ട്രേഷനാണിത്. ഇന്നലെ മുതൽ കുട്ടികൾക്കും വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി നടപ്പന്തലിൽ പ്രത്യേക ക്യൂ ഒരുക്കിയിട്ടുണ്ട്. ക്രിസ്മസ് അവധിയുൾപ്പെടെ വരുന്ന സാഹചര്യത്തിൽ മണ്ഡലപൂജയ്‌ക്ക് അടുപ്പിച്ച് വരും ദിവസങ്ങളിൽ തിരക്ക് വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
Comments