ന്യൂഡൽഹി; വസ്തുതകളുടെ തരിമ്പ് പോലുമില്ലാത്ത വ്യാജ വാർത്തകൾ നിരന്തരം പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ജാഗ്രതാ നിർദ്ദേശവുമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. പ്രധാനമന്ത്രി മുതൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിനും തിരഞ്ഞെടുപ്പ് കമ്മീഷണർക്കും കേന്ദ്രമന്ത്രിമാർക്കുമെതിരെ നിരന്തരം നുണകൾ പടച്ചുവിടുന്ന ‘ന്യൂസ് ഹെഡ്‌ലൈൻസ്്’ എന്ന ചാനലാണ് വ്യാജവാർത്തകളുടെ പ്രഭവ കേന്ദ്രമാണെന്ന് പിഐബി ഫാക്ട് പരിശോധനാ വിഭാഗം കണ്ടെത്തിയത്. തുടർന്ന് ചാനലിനെതിരെ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവും നൽകി.
10 ലക്ഷം വരിക്കാരും 32 കോടിയിലധികം കാഴ്ചക്കാരുമുള്ള ചാനലാണ് ‘ന്യൂസ് ഹെഡ്‌ലൈൻസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ നിർദേശാനുസരണം തിരഞ്ഞെടുപ്പുകൾ ഇനി ബാലറ്റ് പേപ്പർ സംവിധാനത്തിലാകും നടക്കുക, ഉത്തർപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടക്കും തുടങ്ങിയ വ്യാജ വാർത്തകളാണ് ചാനൽ വഴി പ്രചരിപ്പിച്ചിരുന്നത്. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നുവെന്ന തരത്തിലുള്ള വാർത്ത പോലും ചാനലിൽ പ്രചരിപ്പിച്ചിരുന്നു.
ഇത്തരം വാർത്തകളെക്കുറിച്ചുളള പരാതി വ്യാപകമായതോടെയാണ് പിഐബിയുടെ ഫാക്ട് ചെക്ക് വിഭാഗം പരിശോധന നടത്തിയത്. തുടർന്നാണ് ന്യൂസ് ഹെഡ്ലൈൻസ് ചാനലാണ് വ്യാജ വാർത്തകളുടെ ഉറവിടമെന്ന് മനസിലാക്കിയത്. ജനങ്ങൾക്ക് സമൂഹമാദ്ധ്യമങ്ങൾ വഴിയും ചാനലുകൾ വഴിയും മുന്നറിയിപ്പ് നൽകുമെന്ന് പിഐബി അറിയിച്ചിട്ടുണ്ട്.
Comments