ബെയ്ജിങ്: 2019ൽ കൊറോണ മഹാമാരി പൊട്ടിപ്പുറപ്പെട്ടത് മുതൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ചൈന ഇപ്പോൾ കടന്നുപോകുന്നത്. ഭരണകൂടം കൊണ്ടുവന്ന സീറോ കൊവിഡ് നയം ഫലം കണ്ടില്ലെന്ന് മാത്രമല്ല, വൈറസ് വ്യാപനം അതിരൂക്ഷമാവുകയും ചെയ്തു. വൈറസ് ബാധിതരാൽ ആശുപത്രികൾ നിറഞ്ഞു. ശ്മശാനങ്ങളിലും മോർച്ചറികളിലും മൃതദേഹങ്ങൾ കെട്ടിക്കിടക്കുന്ന ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു. അപ്പോഴും കൃത്യമായ മരണനിരക്ക് പുറത്തുവിടാൻ ചൈനീസ് ഭരണകൂടം തയ്യാറായിട്ടില്ല. ഇതിനിടെയാണ് രാജ്യത്ത് ചെറുനാരങ്ങയ്‌ക്ക് തീ വിലയാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ചെറുനാരങ്ങയുടെ വില റോക്കറ്റ് പോലെ കുതിച്ചുയർന്നതായി അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബെയ്ജിങ്ങിലും ഷാങ്ഹായിലും വലിയ തോതിൽ ആവശ്യക്കാരുണ്ട്. ശരീരത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കാൻ ചെറുനാരങ്ങയ്‌ക്ക് കഴിയുമെന്ന് കരുതിയാണ് ജനങ്ങൾക്കിടയിൽ ആവശ്യം വർധിച്ചത്. വിറ്റമിൻ സിയുടെ കലവറയായതിനാൽ നാരങ്ങയ്‌ക്ക് രോഗത്തെ ചെറുക്കാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കിലോയ്‌ക്ക് 70 രൂപയായിരുന്നു ചൈനയിൽ ചെറുനാരങ്ങയ്‌ക്ക് ഈടാക്കിയിരുന്നത്. എന്നാൽ കൊറോണ വ്യാപനം വർധിച്ചതിന് ശേഷം ആവശ്യക്കാർ കൂടിയതോടെ വില 142 രൂപയായി ഉയർന്നു. ഓറഞ്ച്, പിയർ എന്നീ പഴങ്ങളുടെ വിലയും വർധിച്ചിട്ടുണ്ട്. മഹാമാരി വ്യാപനം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധശക്തി വർധിപ്പിക്കാനുള്ള പ്രകൃതിദത്ത മാർഗങ്ങൾ തേടുകയാണ് ജനങ്ങൾ.
Comments