വയനാട്: താമരശ്ശേരി ചുരം വഴിയുള്ള ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം. ഇന്ന് രാത്രി എട്ട് മണിയോടെയാണ് നിയന്ത്രണം ആരംഭിക്കുക. കർണാടകയിലേക്കുള്ള കൂറ്റൻ ട്രക്കുകൾ ചുരം വഴി കടന്ന് പോകുന്ന പശ്ചാത്തലത്തിലാണ് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത്.
രാത്രി 11 മണിയ്‌ക്കും രാവിലെ അഞ്ച് മണിയ്‌ക്കും ഇടയിലാണ് ചുരം വഴി കടന്ന് പോകാൻ ട്രക്കുകൾക്ക് അനുമതിയുള്ളത്. ഈ സമയം യാത്രയ്‌ക്കായി മറ്റ് യാത്രികർ ബദൽമാർഗ്ഗം ഉപയോഗിക്കണം. സുൽത്താൻ ബത്തേരി ഭാഗത്തു നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ബീനച്ചി- പനമരം വഴിയോ, മീനങ്ങാടി- പച്ചിലക്കാട് വഴിയോ, പക്രതളം ചുരം വഴിയോ പോകണം. മാനന്തവാടിയിൽ നിന്നും വരുന്ന വാഹനങ്ങളും ഈ വഴിയാണ് കടന്ന് പോകേണ്ടതെന്ന് അധികൃതർ അറിയിച്ചു.
സുൽത്താൻ ബത്തേരി, മാനന്തവാടി എന്നിവിടങ്ങളിൽ നിന്നും കോഴിക്കോട് പോകുന്ന ബസുകൾ രാത്രി 9 ന് ശേഷം പടിഞ്ഞാറത്തറ വഴി പക്രതളം ചുരത്തിലൂടെ വേണം പോകാൻ. ബത്തേരി, കൽപ്പറ്റ ഭാഗങ്ങളിൽ നിന്നും തൃശ്ശൂർ, മലപ്പുറം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ തമിഴ്നാട് നാടുകാണി ചുരം വഴി പോകണം. രാത്രി 9 മണിക്ക് ശേഷം കൽപ്പറ്റ, മേപ്പാടി, പടിഞ്ഞാറത്തറ ഭാഗങ്ങളിൽ നിന്നും വൈത്തിരി വഴി കോഴിക്കോട് ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. രാത്രിയിൽ ഈ വഴി ആംബുലൻസിന് മാത്രമേ ഗതാഗതത്തിന് അനുമതിയുള്ളൂ.
കർണാടകയിലെ നഞ്ചങ്കോടുള്ള ഫാക്ടറിലേക്കുള്ള മെഷീനുകളുമായാണ് ട്രക്കുകൾ പോകുന്നത്. 16 അടിയോളം വീതിയിലും ഇരുപത് അടിയോളം ഉയരത്തിലുമുള്ള മെഷീനുകളാണ് ഇവ. അതിനാൽ ചുരം കയറുമ്പോൾ ഗതാഗതം പൂർണമായും തടസ്സപ്പെട്ടേക്കാം. ഈ സാഹചര്യത്തിലാണ് ഗാതഗത നിയന്ത്രണം.
Comments