എറണാകുളം: ഭരണഘടനവിരുദ്ധ പ്രസംഗം നടത്തിയ മുൻമന്ത്രി സജി ചെറിയാൻ എംഎൽഎയെ കുറ്റവിമുക്തനാക്കിയതിനെതിരെ ഹൈക്കോടതിയിൽ ഹർജി. എംഎൽഎയെ കുറ്റവിമുക്തനാക്കി നൽകിയ പോലീസ് റിർപ്പോർട്ട് തള്ളി അന്വേഷണം സിബിഐയ്‌ക്ക് കൈമാറണമെന്ന് ഹർജിയിലെ ആവശ്യം.
പരാതിക്കാരനായ അഡ്വ. ബിജു നോയൽ ആണ് ഹർജി നൽകിയത്. സിബിഐയ്‌ക്കോ കർണ്ണാടക പോലീസിനോ അന്വേഷണം കൈമാറണമെന്നും കേസ് അവസാനിപ്പിച്ച് പോലീസ് നൽകിയ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം. പത്തനംത്തിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ നിരവധി സാക്ഷികളുണ്ടായിട്ടും അത് കൃത്യമായി രേഖപ്പെടുത്താതെ സജി ചെറിയാനെ സംരക്ഷിക്കാനുള്ള റിപ്പോർട്ടാണ് പോലീസ് കോടതിയിൽ കൈമാറിതെന്നും ഹർജിയിൽ പറയുന്നു.
കഴിഞ്ഞ ജൂലൈ 3-ന് മല്ലപ്പള്ളിയിൽ പാർട്ടി പരിപാടിയ്‌ക്കിടെയായിരുന്നു സജി ചെറിയാന്റെ ഭരണഘടന വിരുദ്ധ പ്രസംഗം. ‘മനോഹരമായ ഭരണഘടന ആണ് ഇന്ത്യയിൽ എഴുതി വെച്ചിരിക്കുന്നത് നമ്മൾ പറയും. എന്നാൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാർ ചേർന്ന് എഴുതി വച്ചു. ഈ രാജ്യത്ത് അത് 75 വർഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് ഞാൻ പറയും..’ എന്നായിരുന്നു വിവാദ പ്രസംഗം.
കടുത്ത പ്രതിഷേധത്തിനൊടുവിൽ ജൂലൈ ആറിന് സജി ചെറിയാൻ രാജിവെച്ചു. പ്രസംഗത്തിന്റെ അടിസ്ഥാനത്തിൽ സജി ചെറിയാനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും ഭരണഘടനയോ ഭരണഘടന ശിൽപികളെയോ അപകീത്തിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അതിനാൽ കേസിൽ തുടരന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു പോലീസിന്റെ റഫർ റിപ്പോർട്ട്.
Comments