ന്യൂഡൽഹി: 2022-ൽ ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഒന്നായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2022 വർഷം രാജ്യത്തിന് ഏറെ പ്രധാനപ്പെട്ട വർഷമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാരതം 75-ാം സ്വാതന്ത്ര്യം ആഘോഷിച്ച വർഷവും അമൃത കാലത്തിന്റെ ആരംഭവുമായിരുന്നു ഈ വർഷം. ചരിത്രത്തിൽ രേഖപ്പെടുത്തിയ വർഷമാണ് 2022 എന്നും അദ്ദേഹം വ്യക്തമാക്കി. ഈ വർഷത്തെ അവസാനത്തെ മൻ കി ബാത് പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതത്തിന്റെ വികസനം ധ്രുതഗതിയിൽ സംഭവിച്ച വർഷമായിരുന്നു ഇതെന്നും അത് വഴി ലോകത്തോത്തര നിലവാരത്തിലേക്ക് എത്താൻ കഴിഞ്ഞതായും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി മാറാൻ രാജ്യത്തിനായെന്നും അദ്ദേഹം സൂചിപ്പിച്ചു. കൊറോണ വാക്‌സിൻ ഉത്പാദന രംഗത്ത് അഭൂതപൂർവ്വമായ മുന്നേറ്റം കാഴ്ച വെയ്‌ക്കാനും കഴിഞ്ഞു. 220 കോടിയിലധികം വാക്‌സിനാണ് ഉത്പാദിപ്പിച്ചതെന്നും കയറ്റുമതിയിൽ 400 ബില്യൺ കടന്നതായും മോദി ചൂണ്ടിക്കാട്ടി. ഐഎൻഎസ് വിക്രാന്തും ആത്മനിർഭർ ഭാരതും പ്രധാനമന്ത്രി പരാമർശിച്ചു.
അമൃതകാലത്തിൽ രാജ്യം ആദ്യത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പൽ കമ്മീഷൻ ചെയ്തത് ഇന്ത്യയുടെ ആത്മവിശ്വാസത്തെയും വീര്യത്തെയും സൂചിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. എഞ്ചിനീയറിംഗ് രംഗത്തെ വൈദഗ്ധ്യമാണ് ഇതിലൂടെ വെളിവാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സ്വയംപര്യാപ്തതയിൽ ഊർജ്ജം ഉൾക്കൊണ്ട് കൊണ്ട് ‘മെയ്‌ക്ക് ഇൻ ഇന്ത്യ’ ക്യാമ്പെയിനുകൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ രാജ്യങ്ങളിൽ കൊറോണ കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും മുൻ കരുതലുകൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.
Comments