ന്യൂഡൽഹി: കള്ളപ്പണക്കേസിൽ ജയിലിൽ കഴിയവേ വിഐപി പരിഗണന ലഭിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഡൽഹി മന്ത്രി സത്യേന്ദർ ജെയിനിനെ കാണാൻ സന്ദർശകരെ അനുവദിക്കേണ്ടതില്ലെന്ന് തീരുമാനം. 15 ദിവസത്തേക്കാണ് സന്ദർശകർക്ക് വിലക്ക്. മന്ത്രിക്ക് തിഹാർ ജയിലിലെ സെല്ലിൽ അനുവദിച്ചിരുന്ന കസേരയും മേശയും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എടുത്തുമാറ്റുകയും ചെയ്തു. ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന നിയമിച്ച സമിതി സമർപ്പിച്ച നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ജയിൽ ചുമതലയുണ്ടായിരുന്ന സന്ദീപ് ഗോയലാണ് സത്യേന്ദർ ജെയിനിന് സൗകര്യങ്ങൾ ഒരുക്കാൻ കൂട്ടുനിന്നതെന്ന് അന്വേഷണ കമ്മിറ്റി കണ്ടെത്തി. ഇയാൾക്കെതിരെ നടപടി സ്വീകരിക്കാനും സമിതി നിർദ്ദേശിച്ചു. ജയിലിലെ ചട്ടങ്ങളും നിയമങ്ങളും മന്ത്രി ലംഘിച്ചതായും സമിതി കണ്ടെത്തിയിരുന്നു. ഡൽഹി സർക്കാരിന്റെ ആഭ്യന്തര, നിയമ, വിജിലൻസ് വകുപ്പുകളുടെ പ്രിൻസിപ്പൽ സെക്രട്ടറിമാർ ഉൾപ്പെട്ട സംഘമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
ജയിലിൽ കഴിയുന്ന മന്ത്രിക്ക് വിവിഐപി പരിഗണന ലഭിക്കുന്നുവെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ ബിജെപി ദേശീയ വക്താവ് ഷെഹാദ്‌സ് പൂനാവാല പുറത്തുവിട്ടതിന് പിന്നാലെയാണ് അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയമിച്ചത്.
Comments