തിരുവനന്തപുരം: ബഫർ സോൺ വിഷയമടക്കം ചർച്ച ചെയ്യുന്നതിന് പ്രധാനമന്ത്രിയെ കാണാൻ അനുവാദം തേടി മുഖ്യമന്ത്രി പിണറായി വിജയൻ. ബഫർ സോൺ, കെ-റെയിൽ അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി തേടിയിരിക്കുന്നത്. കെ-റെയിലിന് കേന്ദ്രത്തിൽ നിന്നും പച്ചക്കൊടി കിട്ടുമോ എന്നറിയുകയാണ് കൂടിക്കാഴ്ചയുടെ പ്രധാന ഉദ്ദേശ്യം. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമാണ് പ്രധാനമന്ത്രിയെ കാണാൻ അനുവാദം തേടിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്.
ഡൽഹിയിൽ നടക്കുന്ന വിവിധ പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. ഈ സമയം കൂടിക്കാഴ്ച നടത്താനാണ് മുഖ്യമന്ത്രി അനുവാദം തേടിയിരിക്കുന്നത്. ഇതിന് മുമ്പ് നടന്ന കൂടിക്കാഴ്ചയിലും കെ-റെയിൽ പദ്ധതിയെപ്പറ്റി പ്രധാനമന്ത്രിയോട് പിണറായി വിജയൻ സംസാരിച്ചിരുന്നു. എന്നാൽ, പദ്ധതിയ്‌ക്ക് ഒരു തരത്തിലും അനുവാദം നൽകാൻ കഴിയില്ല എന്നാണ് കേന്ദ്രസർക്കാർ എടുത്ത നിലപാട്. ഇക്കാര്യങ്ങൾ കേന്ദ്രമന്ത്രിമാർ തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, വിഷയത്തിൽ അന്തിമമായ ഒരു തീരുമാനം അറിയിക്കണം എന്നായിരിക്കും പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെടുക.
അതേസമയം, ബഫര്‍ സോണ്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേരളം സുപ്രീംകോടതിയില്‍ സാവകാശം തേടി അപേക്ഷ നല്‍കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ സംരക്ഷിത ഉദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള ബഫര്‍ സോണിനകത്തെ കെട്ടിടങ്ങള്‍, ആവാസവ്യവസ്ഥ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള റിപ്പോര്‍ട്ട് മൂന്ന് മാസത്തിനകം സമര്‍പ്പിക്കാന്‍ കഴിഞ്ഞ ജൂണില്‍ പുറപ്പെടുവിച്ച വിധിയില്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഉപഗ്രഹ സര്‍വേയ്‌ക്ക് പുറമെ നേരിട്ടുള്ള സര്‍വേയും നടത്തേണ്ടതുണ്ട്. ഇതിന് കൂടുതല്‍ സമയം വേണമെന്ന് കേരളം സുപ്രീംകോടതിയെ അറിയിക്കും.
Comments