കൊച്ചി: കൊച്ചിയിൽ പുതുവത്സരാഘോഷം രാത്രി 12 മണി വരെ മതിയെന്ന നിർദ്ദേശവുമായി പോലീസ്. പന്ത്രണ്ട് മണിക്ക് ശേഷമുള്ള ആഘോഷങ്ങളിലും ഡിജെ പരിപാടികൾക്കടക്കം കർശന പരിശോധന ഉണ്ടാകുമെന്ന് സിറ്റി പോലീസ് കമ്മീഷണർ അറിയിച്ചു. ലഹരി പാർട്ടികൾക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പാർട്ടികൾ നടക്കുന്ന വേദികളിൽ മഫ്തി പോലീസിന്റെ സാന്നിധ്യം ഉണ്ടാകുമെന്നും കമ്മീഷണർ അറിയിച്ചു.
പുതുവത്സരാഘോഷ പരിപാടികളിൽ പങ്കെടുക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യുന്നതിൽ വിട്ട് വീഴ്ചയുണ്ടാകില്ലെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. ജില്ല മുഴുവൻ സമാന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ അതിർത്തിക്കുള്ളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസിന്റെ സാന്നിദ്ധ്യം ഉറപ്പാക്കുമെന്നും റൂറൽ പോലീസ് അറിയിച്ചു.
കൊറോണയ്‌ക്ക് ശേഷമുള്ള ഈ പുതുവത്സരാഘോഷങ്ങൾക്ക് കനത്ത ജാഗ്രതയിലാണ് പോലീസ്. ഹോട്ടലുകളിലും പാർട്ടികൾ നടക്കുന്ന സ്ഥലങ്ങളിലുമെല്ലാം സിസിടിവി ക്യാമറകൾ ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. രണ്ടാഴ്ച മുമ്പ് തന്നെ ലഹരി പാർട്ടികൾ നടക്കുന്നില്ലെന്ന് ഉറപ്പിക്കാൻ പോലീസ് നിരീക്ഷണം ആരംഭിച്ചു. ലഹരി പാർട്ടികൾ നടത്തിയതായി കണ്ടെത്തിയാൽ കർശന നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.
Comments