നെല്ലൂർ: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ ടിഡിപി റാലിയ്‌ക്കിടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചു. മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലാണ് റാലി നടന്നത്. നായിഡുവിന്റെ വാഹനവ്യൂഹം എത്തുന്നതിന് തൊട്ടുമുൻപ് തന്നെ പ്രദേശത്ത് വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. തിരക്കിനിടയിൽ ഓട പൊട്ടി അതിനുള്ളിലേക്ക് വീണാണ് അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപകടത്തിന് പിന്നാലെ യോഗം റദ്ദാക്കിയ ചന്ദ്രബാബു നായിഡു, മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്നും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് പാർട്ടി സഹായമൊരുക്കുമെന്നും, പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പാർട്ടി നേതാക്കൾ വ്യക്തമാക്കി.
2024ലാണ് ആന്ധ്രയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിന് മുന്നോടിയായിട്ടാണ് ടിഡിപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം പാർട്ടി യോഗങ്ങളും റോഡ് ഷോയും നടത്തുന്നത്.
Comments