ന്യൂഡൽഹി: ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് പേർ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
”ആന്ധ്രാപ്രദേശിലെ നെല്ലൂരിൽ പൊതുറാലിക്കിടെയുണ്ടായ ദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. പരിക്കേറ്റവർക്ക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതാണ്. പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം ലഭിക്കും.” പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇക്കാര്യം രേഖപ്പെടുത്തിയത്.
ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ നെല്ലൂരിൽ നടന്ന റാലിയിലാണ് അപകടമുണ്ടായത്. ടിഡിപി പ്രവർത്തകർ ഉൾപ്പെടെ നൂറുക്കണക്കിന് പേർ റാലിക്ക് വേണ്ടി ഒത്തുകൂടിയിരുന്നു. തിരക്കിനിടയിൽ പ്രദേശത്തെ ഓട തകരുകയും അതിലേക്ക് പ്രവർത്തകർ വീണുമാണ് ദുരന്തമുണ്ടായത്. അപകടത്തിന് തൊട്ടുപിന്നാലെ ടിഡിപി നേതാവ് പൊതുയോഗം റദ്ദാക്കി. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു.
Comments