സാവോ പോളോ: രാജ്യത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളരെ അധികം ആരാധകവൃന്ദമുള്ള ഫുട്‌ബോൾ ഇതിഹാസമായിരുന്നു പെലെ. ലോകമെമ്പാടുമുള്ള നിരവധി ആരാധകരാണ് അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നത്. ഈ തലമുറയിലെ ഫുട്‌ബോൾ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരും പെലെയെ അനുസ്മരിച്ച് കുറിപ്പുകൾ പങ്കു വച്ചിട്ടുണ്ട്.
വെറുമൊരു മത്സരം മാത്രമായിരുന്ന ഫുട്‌ബോളിനെ പെലെ ഒരു കലയാക്കി മാറ്റിയെന്നാണ് നെയ്മർ കുറിച്ചത്. ‘പെലെയ്‌ക്ക് മുൻപ് ’10’ എന്നത് വെറുമൊരു സംഖ്യ മാത്രമായിരുന്നുവെന്ന വാക്കുകൾ പലതവണ കേട്ടിട്ടുണ്ട്. എന്നാൽ ആ വാചകം അപൂർണ്ണമായിരുന്നു. ഇതിന് ബാക്കിയായി എനിക്ക് പറയാനുള്ളത് ഇതാണ്. പെലെയ്‌ക്ക് മുൻപ് ഫുട്‌ബോൾ ഒരു കായിക വിനോദം മാത്രമായിരുന്നു. അദ്ദേഹം ഫുട്‌ബോളിനെ ഒരു കലയാക്കി മാറ്റി. ഫുട്‌ബോളും ബ്രസീലും രാജാവിനോട് നന്ദി പറഞ്ഞു. എന്നാൽ അദ്ദേഹം ഇപ്പോൾ വിട പറഞ്ഞിരിക്കുകയാണ്. പക്ഷേ ആ മാന്ത്രികത എല്ലാക്കാലവും നിലനിൽക്കുമെന്നും നെയ്മർ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
രാജാവ് എന്ന് കുറിച്ചു കൊണ്ടാണ് പെലെയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ മെസി പങ്കുവച്ചിരിക്കുന്നത്. സമാധാനത്തോടെ വിശ്രമിക്കൂ എന്നും അദ്ദേഹം ചിത്രങ്ങളോടൊപ്പം കുറിച്ചിട്ടുണ്ട്.
ലോകത്തിലെ എല്ലാ ഫുട്‌ബോൾ പ്രേമികൾക്കും പ്രചോദനമായി പെലെ എല്ലാക്കാലവും ഇവിടെ ഉണ്ടാകുമെന്നാണ് ക്രിസ്റ്റ്യാനോ കുറിച്ചത്. എല്ലാ ബ്രസീലുകാർക്കും, പ്രത്യേകിച്ച് പെലെയുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ഫുട്‌ബോൾ ലോകം നെഞ്ചേറ്റിയിരിക്കുന്ന അങ്ങയുടെ വിയോഗത്തിന്റെ വേദന പ്രകടിപ്പിക്കാൻ, വിട എന്നൊരു വാക്ക് മതിയാകില്ല. ലക്ഷക്കണക്കിന് ആളുകൾക്ക് പ്രചോദനമായി ഇന്നലെയും ഇന്നും എന്നും പെലെ ഉണ്ടാവും. നിങ്ങൾ കാണിച്ച സ്‌നേഹം അകലെ ആയിരുന്നപ്പോൾ പോലും മനസിലാക്കാൻ സാധിച്ചു. താങ്കളെ ഒരിക്കലും മറക്കാനാകില്ല. ലോകത്തിലെ ഓരോ ഫുട്‌ബോൾ പ്രേമികളിലും നിങ്ങളുടെ ഓർമ്മകൾ ഉണ്ടാകും. സമാധാനത്തോടെ വിശ്രമിക്കൂ രാജാവെ എന്നാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കുറിപ്പിൽ പറയുന്നത്. ഇക്കഴിഞ്ഞ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ മൊറോക്കോയോട് തോറ്റ് പുറത്തായതിന് ക്രിസ്റ്റ്യാനോ പങ്കുവച്ച കുറിപ്പിന് പെലെ മറുപടി നൽകിയിരുന്നു. പോർച്ചുഗലിനായി ഒരു ലോകകപ്പ് നേടുക എന്നത് തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നവും ലക്ഷ്യവുമായിരുന്നുവെന്നാണ് റൊണാൾഡോ കുറിച്ചത്. ഇതിന് ഞങ്ങളെ പുഞ്ചിരിപ്പിച്ച സുഹൃത്തിന് നന്ദിയെന്നാണ് പെലെ പ്രതികരിച്ചത്.
Comments