തിരുവനന്തപുരം: കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ പട്ടിക തേടി കത്തയച്ച സംഭവവുമായി ബന്ധപ്പെട്ട് മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് ഫോറൻസിക് പരിശോധനയ്‌ക്ക് നൽകിയിരിക്കുകയാണ്. സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ആർ.അനിലിന്റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ അനിൽ മൊഴി നൽകിയത്.
സ്ഥിരം സമിതി അദ്ധ്യക്ഷൻ ഡി.ആർ.അനിലിനെ കഴിഞ്ഞ ദിവസം പുറത്താക്കി കൊണ്ടായിരുന്നു സിപിഎം പ്രതിഷേധങ്ങളെ തണുപ്പിച്ചത്. മേയർ ആര്യാ രാജേന്ദ്രന്റെയും സ്ഥിരം സമിതി അദ്ധ്യക്ഷന്റെയും രാജി ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും കോർപ്പറേഷൻ ഓഫീസിൽ 56 ദിവസത്തോളം സമരം നടത്തിയിരുന്നു. കത്ത് വിവാദത്തിൽ കൃത്യമായ അന്വേഷണമല്ല നടക്കുന്നതെങ്കിൽ വീണ്ടും ബിജെപി സമരവുമായി മുമ്പോട്ട് വരും.
അതേസമയം, അനധികൃത നിയമന കത്ത് വിവാദത്തിൽ കേസ് തള്ളണമെന്ന കോർപ്പറേഷന്റെ ആവശ്യം തദ്ദേശ സ്ഥാപന ഓംബുഡ്‌സ്മാൻ തള്ളിയിരുന്നു. കേസ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ കേസ് ഓംബുഡ്‌സ്മാനും തള്ളണമെന്നായിരുന്നു കോർപ്പറേഷൻ സെക്രട്ടറിയുടെ ആവശ്യം.
Comments