കോഴിക്കോട്: ഡൽഹിയിൽ നിന്നും ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് വൻ തോതിൽ ലഹരി മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാന കണ്ണി പിടിയിൽ. കോഴിക്കോട് വെള്ളയിൽ നാലുകുടിപറമ്പ് റിസ്വാൻ(26) ആണ് പിടിയിലായത്. മാരക സിന്തറ്റിക് ലഹരികളായ എംഡിഎംഎ, എൽ.എസ്.ഡി സ്റ്റാമ്പുകൾ തുടങ്ങിയവ ഇയാൾ വലിയ തോതിൽ കേരളത്തിലേക്ക് എത്തിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളെ കഴിഞ്ഞ മാസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ നടത്തിയ തിരച്ചിലിലാണ് റിസ്വാനെ കോഴിക്കോട് നിന്നും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നും 58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതിന്റെ തുടർച്ചയായാണ് റിസ്വാന്റെ അറസ്റ്റ്. ഈ സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ അദിനാൻ, റെയിൽവേ ജീവനക്കാരനായ മുഹമ്മദ് റാഷിദ്, ഘാന സ്വദേശിയായ വിക്ടർ ഡി. സാബ എന്നിവരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പാലക്കാട്, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ പിടികൂടുന്നത്. ഈ സംഘത്തിലെ പ്രധാനിയായിരുന്നു റിസ്വാൻ.
ഇവരെ പിടികൂടിയ വിവരം അറിഞ്ഞ റിസ്വാൻ മംഗലാപുരം വഴി ദുബായിലേക്ക് മുങ്ങി. ഈ വിവരം മനസിലാക്കിയ അന്വേഷണസംഘം റിസ്വാനെ തന്ത്രപൂർവ്വം കേരളത്തിലേക്ക് തിരികെ എത്തിച്ചു. കരിപ്പൂരിലെത്തിയ ശേഷവും വീട്ടിൽ പോകാതെ പല ലോഡ്ജുകളിലായി വേഷം മാറി ഒളിവിൽ താമസിച്ച് വരികയായിരുന്നു. തുടർന്ന് സൈബർ സെല്ലിന്റേയും സിസിടിവി ദൃശ്യങ്ങളുടേയും സഹായത്തോടെയാണ് റിസ്വാനെ അന്വേഷണ സംഘം പിടികൂടുന്നത്
Comments