അമൃത്സർ: പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഡ്രോൺ. ഗുർദാസ്പൂരിലെ കലംപൂർ അതിർത്തിയിലാണ് ബിഎസ്എഫ് ഡ്രോൺ കണ്ടെത്തിയത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തുടർച്ചയായി 20 തവണ വെടിയുതിർത്തതിന് പിന്നാലെയാണ് അതിർത്തിയിൽ നിന്ന് പിൻവാങ്ങിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മൂന്നാമത്തെ സംഭവമാണ് ഇത്. അമൃത്സറിലെ രജതൾ ഗ്രാമത്തിലായിരുന്നു ഇതിന് മുൻപ് ഡ്രോൺ കണ്ടെത്തിയത്. തുടർച്ചയായി മൂന്നാം തവണയാണ് പാകിസ്താൻ ഡ്രോൺ അയക്കുന്നത്. മൂളൽ ശബ്ദം കേട്ട് ബിഎസ്എഫ് നടത്തിയ പരിശോധനയിലാണ് ഡ്രോൺ കണ്ടെത്തിയത്. ഉടനെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. അതിർത്തിയിലെ സുരക്ഷാ വേലിയ്‌ക്ക് സമീപമാണ് ഡ്രോൺ കണ്ടെത്തിയത്.
ഡ്രോണിൽ നിന്ന് ഒന്നും തന്നെ കണ്ടെത്താനായില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഈ സാഹചര്യത്തിൽ അതിർത്തിയിലെ സൈനിക വിന്യാസം മനസിലാക്കാനായി അയച്ച ഡ്രോണാണ് ഇതെന്നാണ് സംശയിക്കുന്നത്. അതിർത്തിയിൽ പാക് ഡ്രോണിന്റെ സാന്നിധ്യം വർദ്ധിക്കുകയാണെന്നും ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിച്ച് വരികയാണെന്നും സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.
Comments