ഗുവാഹത്തി: ജിഹാദികൾക്കെതിരെ രാജ്യസ്നേഹികളായ മുസ്ലീങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കി. ഇതിനായുള്ള പദ്ധതികൾ ആവിഷ്കരിച്ച് കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ചില സ്വകാര്യ മദ്രസകളിൽ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. ഇവിടങ്ങളിലെ അദ്ധ്യാപകരുടെ വിവരങ്ങളും ശേഖരിച്ചു വരികയാണെന്നും ശർമ്മ അറിയിച്ചു.
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കഴിഞ്ഞ വർഷം അൽഖ്വായ്ദയുടെ എട്ട് മൊഡ്യൂളുകളാണ് നമ്മൾ തകർത്തത്. അൻസാറുള്ള ബംഗ്ലാ ടീമുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 9 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റ് ചെയ്തു. ആകെ മൊത്തം 53 ജിഹാദികൾ അറസ്റ്റിലായതായും ഹിമന്ത ബിശ്വ ശർമ്മ ചൂണ്ടിക്കാട്ടി.
അസമിൽ സ്വകാര്യ മാനേജ്മെന്റുകൾ നടത്തുന്ന 2500 മദ്രസകൾ ഉണ്ട്. ഇവയുടെ നടത്തിപ്പുകാരുമായി പോലീസ് ബന്ധപ്പെട്ടിരുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള അദ്ധ്യാപകരെ നിയമിക്കുമ്പോൾ അവരുടെ പോലീസ് പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും വാങ്ങി വെക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. രണ്ട് മദ്രസകൾ തമ്മിലുള്ള അകലം മൂന്ന് കിലോമീറ്ററിൽ കുറയാൻ പാടില്ല. ഓരോ മദ്രസകളിലും ചുരുങ്ങിയത് 100 കുട്ടികൾ എങ്കിലും ഉണ്ടായിരിക്കണമെന്നും സർക്കാർ ഇവർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ ജിഹാദി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതിന്റെ പേരിൽ അസം സർക്കാർ മൂന്ന് മദ്രസകൾ ഇടിച്ചു നിരത്തിയിരുന്നു. 2021ൽ 400 സർക്കാർ മദ്രസകൾ പൊതുവിദ്യാലയങ്ങളാക്കി മാറ്റിയിരുന്നു.
Comments