ചെന്നൈ: തമിഴ്‌നാട്ടിൽ 15 കാരിയെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ. പോക്‌സോ നിയമപ്രകാരം പാസ്റ്റർ ആൻഡ്രൂസിനെയാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ മാസം 14നായിരുന്നു സംഭവം. പള്ളിയുടെ സ്‌കൂളിലാണ് പെൺകുട്ടിയും സഹോദരനും പഠിക്കുന്നത്. സ്‌കൂളിൽ നിന്നും ഇവിടേയ്‌ക്ക് വരുക പ്രയാസകരമായതിനാൽ പള്ളിയോട് ചേർന്ന് ആൻഡ്രൂസും ഭാര്യയും സ്ത്രീകൾക്കും, കുട്ടികൾക്കുമായി നടത്തുന്ന ഹോസ്റ്റലിൽ നിന്നാണ് കുട്ടികൾ പഠിക്കുന്നത്. കഴിഞ്ഞ ക്രിസ്തുമസ് അവധിയ്‌ക്കായി വീട്ടിൽ എത്തിയ പെൺകുട്ടി ഇനി താൻ ഹോസ്റ്റലിലേക്ക് മടങ്ങിപ്പോകുന്നില്ലെന്ന് ശഠിച്ചു. വീട്ടുകാർ ഇതിന്റെ കാരണം ആരാഞ്ഞപ്പോഴാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തുവന്നത്.
ഡിസംബർ 14 ന് ശാരീരിക ബുദ്ധിമുട്ടുകൾ മൂലം കുട്ടിയ്‌ക്ക് വൈകീട്ടത്തെ പ്രാർത്ഥനയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. ഈ സമയം എല്ലാവരും പ്രാർത്ഥനയിൽ പങ്കെടുക്കുന്നുണ്ടോയെന്നറിയാൻ പരിശോധനയ്‌ക്കായി എത്തിയ പാസ്റ്റർ മുറിയിൽ കിടക്കുന്ന പെൺകുട്ടിയെ കാണുകയായിരുന്നു. മുറിയിലേക്ക് അതിക്രമിച്ച് കയറിയ ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.
Comments