ന്യൂഡൽഹി: എയർ ഇന്ത്യയ്ക്ക് വീണ്ടും ഡിജിസിഎ നോട്ടീസ് അയച്ചു. പാരീസ്-ന്യൂഡൽഹി വിമാനത്തിൽ സംഭവിച്ച വീഴ്ചകൾക്കെതിരെയാണ് നടപടി. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുകവലിക്കുകയും മറ്റൊരു യാത്രക്കാരൻ സഹയാത്രികയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിക്കുകയും ചെയ്ത സംഭവത്തിൽ മര്യാദകൾ ലംഘിച്ച യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തത് ചോദ്യം ചെയ്താണ് നോട്ടീസ്.
2022 ഡിസംബർ 6ന് പാരീസിൽ നിന്ന് ന്യൂഡൽഹിയിലേക്ക് എത്തിയ എയർ ഇന്ത്യാ വിമാനത്തിൽ രണ്ട് യാത്രക്കാരുടെ ഭാഗത്തുനിന്ന് മോശം പെരുമാറ്റം ഉണ്ടായിരുന്നു. മദ്യപിച്ച യാത്രക്കാരൻ വിമാനത്തിന്റെ ശുചിമുറിയിൽ നിന്ന് പുകവലിച്ചു. ഇത് ചോദ്യം ചെയ്ത ക്രൂ അംഗത്തെ അനുസരിക്കാതിരിക്കുകയും ചെയ്തിരുന്നു. അതേ വിമാനത്തിൽ തന്നെ ശുചിമുറിയിൽ പോയ സഹയാത്രികയുടെ ഒഴിഞ്ഞ സീറ്റിലും പുതപ്പിലും മൂത്രമൊഴിച്ചുവെന്നാരോപിച്ച് മറ്റൊരു പരാതിയും ഉയർന്നു.
രണ്ട് സംഭവങ്ങളിലും മര്യാദകൾ ലംഘിച്ച യാത്രക്കാർക്കെതിരെ എയർ ഇന്ത്യയുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായിരുന്നില്ല. ഈ കാര്യം ചോദ്യം ചെയ്താണ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ എയർ ഇന്ത്യയ്‌ക്ക് നോട്ടീസ് നൽകിയത്. എയർ ഇന്ത്യാ അക്കൗണ്ടബിൾ മാനേജർക്കാണ് നോട്ടീസ് നൽകിയത്. നേരത്തേ ന്യൂയോർക്ക് ഡൽഹി വിമാനത്തിൽ സഹയാത്രികയ്‌ക്ക് നേരെ മൂത്രമൊഴിച്ച സംഭവത്തിലും ഡിജിസിഎ ഇടപെട്ടിരുന്നു.
Comments