മാളികപ്പുറം ഗംഭീര സിനിമയെന്ന് ബിജെപി നേതാവ് എ.പി.അബ്ദുള്ളകുട്ടി. അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടനാണ് ഉണ്ണി മുകുന്ദൻ. ചിത്രത്തിലെ എല്ലാവരുടെയും പ്രകടനം മികച്ചണ്. ശബരിമല അയ്യപ്പന്റെ തിരുസന്നിധി സന്ദർശിക്കാൻ കഴിയാത്ത ഒരാൾക്ക് സിനിമ കണ്ടു കഴിയുമ്പോൾ മലകയറി ദർശനം നടത്തി തിരിച്ചു വരുന്ന അനുഭൂതി ലഭിക്കുമെന്നും അബ്ദുള്ളകുട്ടി പറഞ്ഞു.
‘മാളികപ്പുറം, ഒറ്റ വാക്കിൽ പറഞ്ഞാൽ “ഗംഭീരം”. സിനിമയുടെ ആദ്യ പകുതി ഒരു പാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച് കടന്നു പോകുന്നു. രണ്ടാം പകുതിയോടെ സിനിമ വേറെ ഒരു തലത്തിലേക്ക് നമ്മെ കൈ പിടിച്ചു കൊണ്ട് പോകുകയാണ്. മലയാള സിനിമയ്‌ക്ക് ലഭിച്ച പുണ്യമാണ് ഉണ്ണി മുകുന്ദൻ. അയ്യപ്പന്റെ അനുഗ്രഹ കടാക്ഷം ലഭിച്ച നടൻ. മലയാളത്തിൽ ഇത്രയും ശരീര സൗന്ദര്യം ഉള്ള നടൻ വേറെയില്ല. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന അഭിനയമികവും അദ്ദേഹത്തിനുണ്ട്. മലയാള സിനിമയിൽ അടുത്ത സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദനാകും എന്ന് ഈ സിനിമയിലൂടെ നമുക്ക് ഉറപ്പിക്കാം. ആ കൊച്ചു കുട്ടികൾ മനസ്സിൽ നിന്നും മായുന്നില്ല, പ്രത്യേകിച്ച് കല്യാണി. ഒരു അവാർഡിനുള്ള സാധ്യത ഈ വേഷത്തിലൂടെ അവരെ തേടിയെത്തും എന്ന കാര്യത്തിൽ തർക്കം ഉണ്ടാകില്ല. താൻ മലയാള സിനിമയിൽ ഒരു അവിഭാജ്യ ഘടകമാകും എന്ന് ഒരിക്കൽ കൂടി തെളിയിച്ച പ്രകടനമാണ് മാളികപ്പുത്തിലൂടെ സൈജു കുറുപ്പ് നടത്തിയിരിക്കുന്നത്’.
‘ഒരു സിനിമയുടെ ക്യാപ്റ്റൻ തീർച്ചയായും അതിന്റെ സംവിധായകൻ ആണ്. മികച്ച രീതിയിൽ അത് അണിയിച്ചൊരുക്കാൻ വിഷ്ണു ശശി ശങ്കർ എന്ന യുവ സംവിധായകന് കഴിഞ്ഞു. രചന നിർവഹിച്ച അഭിലാഷ് പിള്ളയും കയ്യടി അർഹിക്കുന്നു. വളരെ ഒതുക്കമുള്ള ഒട്ടും മടുപ്പ് തോന്നാത്ത രീതിയിലാണ് അഭിലാഷ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശബരിമല അയ്യപ്പന്റെ തിരുസന്നിധി സന്ദർശിക്കാൻ അവസരം കിട്ടാത്ത ഒരാൾക്ക് ഈ സിനിമ കണ്ട് ഇറങ്ങുമ്പോൾ മലകയറി അയ്യപ്പനെ കണ്ടു ദർശനം നടത്തി തിരിച്ചു വരുന്ന പ്രതീതി ഉണ്ടാകും. ഒരു മികച്ച ഫാമിലി ചിത്രമാണ് മാളികപ്പുറം’ എന്ന് അബ്ദുള്ളകുട്ടി ഫേയ്സ്ബുക്കിൽ കുറിച്ചു.
Comments