പത്തനംതിട്ട: ഒന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഇരട്ട കുട്ടികളായ ഹെലേനയ്ക്കും ഹെർലിനും അമ്മയെ നഷ്ടപ്പെട്ടത്. അമ്മ വിട്ടകന്ന് ഒരു വർഷം പൂർത്തിയാകുന്നതിനു മുൻപ് തന്നെ അച്ഛൻ കൂടി മരണത്തിന് കീഴടങ്ങി. എന്നാൽ പ്രിയപ്പെട്ട പപ്പ കൂടി യാത്രയായെന്നതറിയാതെ, കുഞ്ഞു പുഞ്ചിരിയുമായി ബന്ധുക്കിടയിൽ ഓടി നടക്കുകയാണ് ഹെലേനയ്ക്കും ഹെർലിനും.
കോന്നി ആനകുത്തി സ്വദേശികളായ ടീന- ജോബി ദമ്പതികളുടെ മക്കളാണ് ഹലേനയ്ക്കും ഹെർലിനും. ഡൽഹിയിൽ താമസിച്ചിരുന്ന ദമ്പതികൾക്ക് പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇരട്ട കുഞ്ഞുങ്ങൾ ജനിച്ചത്. ഗർഭിണിയായിരുന്നപ്പോഴാണ് ടീനയ്ക്ക് സ്തനാർബുദം കണ്ടെത്തിയത്. രോഗം പിന്നീട് ശ്വാസകോശത്തിലേക്കും ബാധിക്കുകയായിരുന്നു. ഏഴാം മാസമാണ് ശാസ്ത്രക്രിയയിലൂടെ കുഞ്ഞുങ്ങളെ പുറത്തെടുത്തത്. തുടർന്ന് ദമ്പതികൾ കൊടുമണ്ണിലേക്ക് താമസം മാറി. കുഞ്ഞുങ്ങൾക്ക് ഒന്നര വയസ്സ് തികയും മുൻപ് 2022 ജനുവരി 19ന് ടീന യാത്രയായി.
ടീനയുടെ മരണ ശേഷം ജോബിയുടെ സഹോദരി വീട്ടിലാണ് ജോബിയും കുഞ്ഞുങ്ങളും താമസിച്ചത്. കൊടുമണ്ണിലാണ് സഹോദരി ജിൻസി മാത്യുവും കുടുംബവും താമസിക്കുന്നത്. അടുത്തിടെ കൊടുമണ്ണിൽ തന്നെ സ്വന്തമായൊരു സ്ഥാപനവും ജോബി ആരംഭിച്ചിരുന്നു. നഷ്ടപ്പെട്ട ജീവിതം പതുക്കെ തിരിച്ച് പിടിക്കുന്നതിനിടയിലാണ് ജോബിയും അപ്രതീക്ഷിതമായി ജിീവിതത്തോട് വിട പറഞ്ഞത്. ജോബിയുടെ മൃതദേഹം ആനകുത്തി ഇമാനുവൽ മാർത്തോമ്മ പള്ളിയിൽ ഇന്ന് സംസ്കരിക്കും.
Comments