ന്യൂഡൽഹി: രാജ്യത്ത് ഐഫോൺ നിർമിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്. തായ്വാൻ കമ്പനിയായ വിസ്ട്രോൺ കോർപിന്റെ ബംഗളൂരു നിർമ്മാണ യൂണിറ്റ് ടാറ്റ ഗ്രൂപ്പ് ഏറ്റെടുക്കുന്നതോടെ ഇന്ത്യ അസാധാരണ നേട്ടം കൈവരിക്കും. പ്ലാന്റ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുന്നതായാണ് പുറത്തുവരുന്ന വിവരം. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്.
ഐഫോണുകളുടെ ഘടകഭാഗങ്ങൾ സംയോജിപ്പിക്കുന്നത് പ്രധാനമായും പ്രമുഖ തായ് വാൻ കമ്പനികളായ വിസ്ട്രോണും ഫോക്സ്കോൺ ടെക്നോളജീസുമാണ്. യുഎസുമായുള്ള രാഷ്ട്രീയ സംഘർഷങ്ങൾക്കും കൊറോണ പ്രതിസന്ധിയിലും ചൈനയിലെ ഇലക്ട്രോണിക് വ്യവസായം പ്രതിസന്ധി നേരിട്ടിരുന്നു. ചൈനയുടെ ആധിപത്യം അവസാനിപ്പിക്കാൻ ഇന്ത്യ നടത്തിയ ശ്രമങ്ങൾക്ക് ടാറ്റയുടെ ഇടപെടൽ ശക്തി പകരും. വിവിധ തരത്തിലുള്ള പങ്കാളിത്ത സാദ്ധ്യതക്കുറിച്ച് ടാറ്റയും വിസ്ട്രോണും പല റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു.
രാജ്യത്ത് 100 ആപ്പിൾ സ്റ്റോറുകൾ തുറക്കാനും ടാറ്റയ്ക്ക് പദ്ധതിയുണ്ട്. ഇതിൽ ആദ്യത്തെ ഷോറൂം മാർച്ചിൽ മുംബൈയിൽ തുടങ്ങും. ഇതോടെ ഇലക്ട്രോണിക്സ് ഉൽപാദന മേഖലയിൽ ചൈനയെ വെല്ലുവിളിക്കുന്ന കമ്പനിയായി ടാറ്റയും മാറും. ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാകുന്നതോടെ ടാറ്റ, ഇന്ത്യയുടെ ഇലക്ട്രോണിക്സ് നിർമ്മാണക്കമ്പനികളുടെ മുൻനിരയിലെത്തും. ഇലക്ട്രോണിക്സ് ഉത്പാദന കമ്പനികൾക്ക് കേന്ദ്ര സർക്കാർ നൽകിവരുന്ന ഉത്തേജക പാക്കേജ് ടാറ്റയ്ക്കും ചുവടുറപ്പിക്കാൻ കരുത്തേകും.
ലോകത്തിലെ തന്നെ വലിയ സ്മാർട്ട്ഫോൺ നിർമാതാക്കളായ ആപ്പിൾ, ചൈനയെ പരിധിവിട്ട് ആശ്രയിക്കുന്നതിൽ നിന്ന് പിൻമാറുകയാണ്. കൊറോണ പ്രതിസന്ധിയെ തുടർന്ന് വിതരണ ശൃംഖലയിലുണ്ടായ തടസ്സവും മറ്റും ഐഫോൺ ഉത്പാദന രംഗത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതാണ് ചൈന വിടാൻ ആപ്പിൾ കമ്പനിയെ പ്രേരിപ്പിച്ചത്.
Comments