ആലപ്പുഴ: തെറ്റ് ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് കരുനാഗപ്പള്ളി പുകയില ഉത്പന്ന കടത്ത് സംഭവത്തിൽ ആരോപണ വിധേയനായ സിപിഎം നേതാവുമായ നഗരസഭാ കൗൺസിലറുമായ എ.ഷാനവാസ്. താൻ 16 വയസുമുതൽ പാർട്ടിക്കൊപ്പം നിൽക്കുന്ന വ്യക്തിയാണെന്നും ദിനവും നിസ്‌കരിക്കുന്ന വിശ്വാസിയാണെന്നും അതിനാൽ തനിക്ക് അത്തരത്തിലൊരു പ്രവൃത്തി ചെയ്യാൻ സാധിക്കില്ലെന്നും ഷാനവാസ് പറഞ്ഞു.
‘ലോറി വാങ്ങിയ വിവരം പാർട്ടിയെ അറിയിച്ചില്ലെന്നത് ശരിയാണ്. ലോക്കൽ കമ്മിറ്റി അംഗങ്ങൾ സ്വത്തു വിവരങ്ങൾ പാർട്ടിയെ അറിയിക്കണമെന്നുണ്ട്. അക്കാരണത്താൽ തനിക്ക് സംഭവത്തിൽ ബന്ധമുണ്ടെന്ന് കണക്കാക്കാൻ സാധിക്കില്ല’. വാടക കരാറിൽ സാക്ഷികളുടെ ഒപ്പ് ഇല്ലാത്തതുകൊണ്ട് അത് വ്യാജമാകുന്നില്ലെന്നും ഷാനവാസ് പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് കരുനാഗപ്പള്ളി ഹൈസ്‌കൂൾ ജംഗ്ഷനു സമീപത്തുനിന്നും 1,27,410 പായ്‌ക്കറ്റ് നിരോധിത പുകയിലയുത്പന്നങ്ങൾ പോലീസ് പിടികൂടിയത്. സംഭവത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ഇജാസ് ഉൾപ്പെടെ നാലുപേർ അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ലഹരി വസ്തുക്കൾ കടത്തിയ വാഹനം സിപിഎം ഏരിയാ കമ്മിറ്റി അംഗം ഷാനവാസിന്റേതാണ് എന്നുളള വിവരം പുറത്തുവന്നത്.
Comments