തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന്റെ 160-ാം ജന്മദിനദിന വാർഷികമാണിന്ന്. അദ്ദേഹത്തിന്റെ പല മഹത് വചനങ്ങളും മുന്നോട്ട് നീങ്ങാൻ നാം ഓരോരുത്തർക്കും പ്രചോദനമാകാറുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹം നവഭാരതത്തിന്റെ ആത്മീയാചാര്യൻ, നവോത്ഥാന നായകൻ, വിശ്വ മാനവികതയുടെ ആൾരൂപം, ഭാരതീയ സംസ്‌കാരം ലോകത്തെ പഠിപ്പിച്ച ആത്മീയ ഗുരു എന്നീ നിലകളിൽ ഇന്നും ഏവരുടെയും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത്.
1985-ൽ കേന്ദ്ര സർക്കാർ സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിക്കുകയായിരുന്നു. ശേഷം നമ്മുടെ ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമായി ദേശീയ യുവജന ദിനം മാറി. ഇന്ന് ഇന്ത്യയിൽ എല്ലായിടത്തും ദേശീയ യുവജന ദിനം ആഘോഷമാക്കുന്നു.
പശ്ചിമബംഗാളിലെ കൊൽക്കത്തയിലാണ് അദ്ദേഹത്തിന്റെ ജനനം. 1863 ജനുവരി 12-നാണ് നരേന്ദ്രനാഥ് ദത്തയായി ആണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്. തന്റെ ചെറുപ്പ കാലം മുതൽ ആത്മീയത നിറഞ്ഞ വ്യക്തിത്വത്തിനുടമായായിരുന്നു അദ്ദേഹം. ചെറിയ പ്രായം മുതൽ തന്നെ ധ്യാനം പരിശീലിക്കുമായിരുന്ന അദ്ദേഹം പിന്നീട് ഇതിന്റെ ഭാഗമായി ബ്രഹ്‌മസമാജ പ്രസ്ഥാനത്തിൽ ചേർന്നു. പിന്നീട് ഇന്ത്യൻ തത്ത്വചിന്തകളും വേദാന്തവും യോഗയും പരിചയപ്പെടുത്തി പാശ്ചാത്യ ലോകത്തിന് പുതിയൊരു പ്രകാശം പകർന്നു നൽകി.
1881-ലാണ് ഗുരുവായ ശ്രീരാമകൃഷ്ണ പരമഹംസനെ വിവേകാനന്ദൻ പരിചയപ്പെടുന്നത്. സുഹൃത്തായ നരേന്ദ്രനാഥ് മിത്രയുടെ വീട്ടിൽ വച്ചാണ് അദ്ദേഹം പരിചയപ്പെട്ടത്. തുടർന്ന് പരമഹംസനിൽ ആകൃഷ്ടനായ അദ്ദേഹം ദക്ഷിണേശ്വരത്ത് ചെന്ന് ശ്രീരാമകൃഷ്ണ പരമഹംസനെ കണ്ടു. അത് വിവേകാനന്ദന്റെ ജീവിതത്തെ മാറ്റിമറിച്ചു. നരേന്ദ്രൻ പരമഹംസരുടെ പ്രിയശിഷ്യനായി മാറി. ഇതിൽ നിന്ന് ജീവിതത്തിന് പുതിയ അർത്ഥവും, കരുത്തും, ആത്മീയ ചൈതന്യവും കൈവന്ന അദ്ദേഹം ഈ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ ശ്രീരാമകൃഷ്ണ മഠം സ്ഥാപിച്ചു. അന്ധവിശ്വാസങ്ങൾ, ജാതി, അയിത്തം തുടങ്ങിയവയെ അദ്ദേഹം എതിർത്തിരുന്നു. തികഞ്ഞ കർമ്മയോഗിയായ അദ്ദേഹത്തിന് രാജ്യത്തെ യുവാക്കളിൽ ഉറച്ച വിശ്വാസമാണ് ഉണ്ടായിരുന്നത്.
‘ എനിക്ക് വേണ്ടത് ഇരുമ്പിന്റെ പേശികളും ഉരുക്കിന്റെ ഞരമ്പുകളുമാണ്, അതിനുളളിൽ അതേവസ്തുക്കൾ കൊണ്ടുളള മനസ്സും ഉണ്ടാകണം’ എന്നാണ് വിവേകാനന്ദൻ യുവാക്കൾക്കു നൽകിയ സന്ദേശം. യുവാക്കൾ അവരുടെ കഠിനാധ്വാനത്തിലൂടെയും അർപ്പണബോധത്തിലൂടെയും ആത്മീയ ശക്തിയിലൂടെയും രാജ്യത്തിന്റെ ഗതി തന്നെ മാറ്റാൻ കഴിയുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു.
ആത്മവിശ്വാസത്തോടെ വളരാൻ അദ്ദേഹം യുവജനങ്ങൾക്ക് പ്രചോദനം നൽകി. ജീവിതത്തിലുണ്ടായ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കൂടാതെ ദുർബലമായ ചിന്തകളെ ശുഭാപ്തി വിശ്വാസത്തോടെ നേരിടണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
Comments