തിരുവനന്തപുരം: കേരളത്തിൽ ജീവിക്കാൻ ആൾക്കാർക്ക് ഭയമായി തുടങ്ങിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്കൂൾ കലോത്സവത്തിൽ പഴയിടത്തിന്റെ പാചകം നടത്തിക്കില്ല, കനകദാസിന്റെ ഗാനം അനുവദിക്കില്ല എന്ന് പറയുന്ന സ്ഥിതിയിലേയ്‌ക്ക് കേരളം മാറിയിരിക്കുന്നു. പഴയിടം മോഹൻ നമ്പൂതിരിയും കലാകാരനായ കനകദാസും തങ്ങളുടെ ഭയം പരസ്യമായി മാദ്ധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. ശത്രു രാജ്യത്തെ നേരിടാൻ ഇന്ത്യൻ പട്ടാളം സ്വീകരിക്കുന്ന സമീപനത്തെ കുറിച്ച് കേരളത്തിൽ മിണ്ടാൻ പാടില്ല എന്നാണ് സിപിഎമ്മും കോൺഗ്രസും ലീഗും പറയുന്നത്. അതിന്റെ ഭാഗമായാണ് സ്വാഗത ഗാനത്തിലെ ദൃശ്യാവിഷ്കാരവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ സൃഷ്ടിച്ചത് എന്ന് മുരളീധരൻ പറഞ്ഞു.
‘കോഴിക്കോട് നടന്ന കലോത്സവത്തിലെ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്ക്കാരമാണ് വിവാദമാക്കിയത്. അതിൽ തലയിൽ കെട്ടു കയ്യിൽ തോക്കുമായി നടക്കുന്ന ഒരാളെ തീവ്രവാദിയായി ചിത്രീകരിച്ചു എന്നതിന്റെ പേരിലാണ് വിവാദം ഉണ്ടായിരിക്കുന്നത്. തലയിൽ കെട്ടും കയ്യിൽ തോക്കുമായി നടക്കുന്നത് ആരാണ്?. ഇന്ത്യയിലെയും കേരളത്തിലെയും മുസ്ലിംങ്ങളെയാണോ ഇത് സൂചിപ്പിക്കുന്നത്. ദൃശ്യാവിഷ്കാരത്തിനെതിരെ രംഗത്തു വന്ന മന്ത്രി മുഹമ്മദ് റിയാസും യുത്ത് ലീഗിന്റെ പ്രസിഡന്റുമൊക്കെ തലയിൽ കെട്ടും കയ്യിൽ തോക്കുമായാണോ നടക്കുന്നത്. അവരും മുസ്ലിംങ്ങളല്ലേ?. തലയിൽ കെട്ടും കയ്യിൽ തോക്കുമായി നടക്കുന്നത് താലിബാനും ഐഎസുമാണ്. സ്വാഗത ഗാനത്തിനെതിരെ രംഗത്ത് വരുന്നതിലൂടെ താലിബാന്റെയും ഐഎസിന്റെയും വക്താക്കളായി മാറാനാണോ റിയാസ് ശ്രമിക്കുന്നത്’.
‘വിക്രം ബത്തയുടെ പേരിലുള്ള മൈതാനത്ത് ഇന്ത്യൻ സൈന്യത്തെപ്പറ്റി മിണ്ടാൻ പാടില്ല, ശത്രു രാജ്യത്തെ ഇന്ത്യൻ സൈന്യം നേരിട്ടതിനെപ്പറ്റി സൂചിപ്പിക്കാൻ പാടില്ല എന്നാണ് ഇവർ പറയുന്നത്. സ്വന്തം രാജ്യത്തോടും സൈന്യത്തോടുമാണോ കൂറ്, അതോ ശത്രു രാജ്യത്തോടാണോ എന്ന് വിവാദം സൃഷ്ടിച്ചവർ വ്യക്തമാക്കണം. കശ്മീരിൽ സൈന്യത്തിനെതിരെ കല്ലെറിയുന്നവരെ പ്രോത്സാഹിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകാർ. അത് അവരുടെ സ്വാതന്ത്ര്യ പ്രഖ്യാപനം എന്നായിരുന്നു കമ്യൂണിസ്റ്റുകാർ വിശേഷിപ്പിച്ചത്. ഈ സമീപനം തന്നെയാണ് കമ്യൂണിസ്റ്റുകാർ കേരളത്തിലും പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്’ എന്നും വി.മുരളീധരൻ പറഞ്ഞു.
Comments