ന്യൂഡൽഹി: വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈലുകൾക്കും യൂട്യൂബ് ചാനലുകൾക്കും വീണ്ടും പൂട്ടിട്ട് കേന്ദ്രസർക്കാർ. ഏറ്റവും പുതിയതായി ആറ് യൂട്യൂബ് ചാനലുകളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെതാണ് നടപടി.
തിരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്രമന്ത്രിമാർ, രാഷ്‌ട്രപതി ദ്രൗപതി മുർമു എന്നിവരെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നാഷൻ ടിവി എന്ന യൂട്യൂബ് ചാനലിനെ സർക്കാർ റദ്ദാക്കിയത്. അഞ്ചരലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും 21 കോടിയിലധികം കാഴ്ചക്കാരുമുള്ള യൂട്യൂബ് ചാനലാണ് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. പ്രസ്തുത ചാനലിൽ നിന്ന് പബ്ലീഷ് ചെയ്തിട്ടുള്ള ഭൂരിഭാഗം വാർത്തകളും വ്യാജമാണെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം കണ്ടെത്തിയിരുന്നു.
നാഷൻ ടിവി കൂടാതെ സരോക്കർ ഭാരത്, നാഷൻ 24, സംവാദ് സമാചാർ, സ്വാർണിം ഭാരത്, സംബാദ് ടിവി എന്നിവയാണ് നിരോധിച്ച മറ്റുചാനലുകൾ. കേന്ദ്രസർക്കാരിനെക്കുറിച്ചുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് 10 ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള സംവാദ് ടിവി നിരോധിച്ചത്. കൂടാതെ കേന്ദ്രമന്ത്രിമാർ നടത്തിയ പ്രസ്താവനയെന്ന പേരിൽ പല വ്യാജ വാർത്തകളും പ്രസ്തുത ചാനലിൽ നിന്ന് പ്രചരിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബറിൽ 104 യൂട്യൂബ് ചാനലുകൾക്കെതിരെയായിരുന്നു കേന്ദ്രസർക്കാർ നടപടി സ്വീകരിച്ചത്. 45 വീഡിയോകൾ, നാല് ഫേസ്ബുക്ക് അക്കൗണ്ടുകൾ, മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, അഞ്ച് ട്വിറ്റർ ഹാൻഡിലുകൾ, ആറ് വെബ്‌സൈറ്റുകൾ എന്നിവ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് കണ്ടെത്തി നിരോധിച്ചിരുന്നു.
Comments