ഇനിമുതൽ സ്‌കൂളുകളിൽ മാഷ്, സാർ, മാഡം വിളികൾ വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടത്. ലിംഗഭേദമന്യേ എല്ലാ അദ്ധ്യാപകരെയും ടീച്ചർ എന്ന് വിളിക്കണമെന്നാണ് കമ്മീഷന്റെ നിർദേശം. ഉത്തരവിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുന്നതിനിടെ ഒരു മലയാളം അദ്ധ്യാപിക എഴുതിയ കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
കുട്ടികൾ ടീച്ചറെന്നോ മാഷെന്നോ വിളിച്ചോട്ടെ.. വിളക്കണമെന്ന് തന്നെയില്ല.. ഹേയ്, പൂയ് എന്ന് വിളിച്ചാലും വിളി കേൾക്കാൻ തയ്യാറാണെന്ന് നാട്ടിക എസ്എൻ കോളേജിലെ മലയാളം അദ്ധ്യാപികയായ ആര്യ വിശ്വനാഥ് പറയുന്നു. അദ്ധ്യാപകരിൽ നിന്ന് വിദ്യാർത്ഥികൾ ഏറ്റുവാങ്ങുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ ചർച്ചയാവുന്ന ഇക്കാലത്ത് നേരെ തിരിച്ച് സംഭവിക്കുന്നതിനെക്കുറിച്ച് വിവരിക്കുകയാണ് ആര്യ വിശ്വനാഥ്. കുട്ടികളാൽ പീഡിപ്പിക്കപ്പെടുന്ന അദ്ധ്യാപകരുമുണ്ട്. എന്നാൽ അതാരും പറഞ്ഞ് കേൾക്കാറില്ലെന്നും ആര്യയുടെ കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ധ്യാപികയുടെ പ്രതികരണം.
വൈകാരിക പീഡനവും പരദൂഷണ പീഡനവും കുട്ടികളിൽ നിന്നുണ്ടാകാറുണ്ട്. അതുകൂടാതെ കുട്ടികളുടെ ഫേവറിസം മുതൽ ആത്മഹത്യാ ഭീഷണി വരെ നേരിടേണ്ടി വരുന്ന അദ്ധ്യാപകരുമുണ്ടെന്ന് പോസ്റ്റിൽ വിശദീകരിക്കുന്നു. ജാതി, ശരീരം, നിറം എന്നതിന്റെ ചുവടുപിടിച്ച് കുട്ടികൾ വിളിക്കുന്ന ഇരട്ടപ്പേരുകൾക്ക് വിധേയരാകുന്ന ടീച്ചർമാരുണ്ടെന്നും അദ്ധ്യാപിക ഓർമ്മിപ്പിച്ചു. എന്തൊക്കെയായാലും അവർ കുട്ടികളാണ്. അതുകൊണ്ട് അവർക്കതാവാം എന്ന ന്യായത്തിനേ ഇന്ന് പ്രസക്തിയുള്ളൂവെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
ആര്യ വിശ്വനാഥ് എഴുതിയ കുറിപ്പ് വായിക്കാം..
കുട്ടികൾ ടീച്ചറെന്നോ മാഷെന്നോ വിളിച്ചോട്ടെ.
വിളക്കണമെന്നു തന്നെയില്ല.
ഹേയ് പൂയ് എന്ന് വിളിച്ചാലും വിളി കേൾക്കാൻ തയ്യാറാണ്. കേട്ടിട്ടുണ്ട്… ഇപ്പോഴും കേൾക്കുന്നു.
അദ്ധ്യാപകർക്കു വേണ്ടി ഇന്നേ വരെ വാദിച്ചിട്ടില്ല.
എല്ലാക്കാലത്തും കുട്ടികളായിരുന്നു മൂലധനം. ക്ലാസ്സുകളിൽ ഒരു ജോഡി വിടർന്ന കണ്ണുകൾ കണ്ടാൽ മതി. ധന്യം. ബാക്കിയുള്ളവർ ഉറങ്ങിയാലും വിരോധമില്ല.
കുട്ടികളാൽ പീഢിപ്പിക്കപ്പെടുന്ന അദ്ധ്യാപകരുമുണ്ട്.
അതാരും പറഞ്ഞു കേട്ടിട്ടില്ല.
അവർ ന്യൂ ജനറേഷനല്ലേ, വേഗതയുടെ ചിറകേറി പറക്കുന്നവരല്ലേ എന്നൊക്കെ കരുതി ആശ്വസിച്ചാണ് ഈ തൊഴിൽ മുന്നോട്ട് കൊണ്ടു പോകുന്നത്.
ആദ്യത്തേത് വൈകാരിക പീഢനമാണ്.
മനസ്സിൽ ഒട്ടും സ്‌നേഹവും ആത്മാർത്ഥതയും ഇല്ലെങ്കിലും സ്‌നേഹിച്ചു കൊല്ലുക എന്നതാണത്. ടീച്ചറില്ലെങ്കിൽ ഞങ്ങളില്ല എന്ന ലൈൻ. അതൊരു കള്ളത്തരമാണെന്ന് വൈകാതെ മനസ്സിലാവുമെങ്കിലും അങ്ങിനെയല്ല എന്ന് ഭാവിച്ച് മുന്നോട്ട് പോവുകയാണ് പതിവ്. ഇന്റേണൽ മാർക്കും, അസൈൻമെന്റും അറ്റൻഡൻസും കൃത്യമായി കൊടുത്താൽ തീരാവുന്ന സ്‌നേഹമാണത്. അതിൽ വെള്ളം ചേർക്കേണ്ടി വരും പലപ്പോഴും. വെള്ളം ചേർത്ത മാർക്കിന് പകരം വെള്ളം ചേർത്ത സ്‌നേഹം. കൊള്ളാലേ ?
മറ്റൊന്ന് പരദൂഷണപീഢനമാണ്.
ഒരു ഡിപ്പാർട്‌മെന്റിലും കോളേജിലും പല തരത്തിലുള്ള അദ്ധ്യാപകരുണ്ടാവും. എല്ലാവരുടേയും വീക്ക്‌നെസ്സ് അറിയുന്ന ഒരു വിഭാഗമേ അവിടെയുള്ളൂ. കുട്ടികൾ. സഹപ്രവർത്തകരുടെ കൊള്ളരുതായ്മകൾ വിദ്യാർത്ഥികളോട് ആസ്വദിച്ച് പറയുന്നവരും അതാസ്വദിച്ച് കേൾക്കുന്നവരും അദ്ധ്യാപകസമൂഹത്തിൽ ധാരാളമുണ്ട്. പലപ്പോഴും ഇത് മുതലെടുക്കുന്ന കുട്ടികളെ ധാരാളം കണ്ടിട്ടുണ്ട്. രണ്ടു പക്ഷത്തേക്കും കൂറു മാറി കളിച്ച് കാര്യങ്ങൾ നേടിയെടുക്കുന്നവരും ധാരാളം.
ഭാഷാദ്ധ്യാപകരുടെ കാര്യം കുറേ കൂടി കഷ്ടമാണ്.
ആദ്യ രണ്ടു വർഷം ഇംഗ്ലീഷ്, ഭാഷ അദ്ധ്യാപകരാണ് ഡിഗ്രി കുട്ടികൾക്ക് കൂടുതലും ക്ലാസ്സെടുക്കുന്നത്. എങ്കിൽ പോലും അവസാന വർഷ ഗ്രൂപ്പ് ഫോട്ടോയിൽ അവരെ കാണാറില്ല. രണ്ടു വർഷത്തോടെ അവരുടെ ക്വാട്ട തീർന്നു. പിന്നീട് കണ്ടാൽ പോലും ചിരിക്കാത്ത കുട്ടികളുണ്ട്.
ഫേവറിസം അദ്ധ്യാപകർക്കിടയിൽ മാത്രമല്ല കുട്ടികൾക്കിടയിലുമുണ്ട്.സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അവരിഷ്ടപ്പെടണമെന്നില്ല. കോളേജിലാണെങ്കിൽ സ്വന്തം ഡിപ്പാർട്‌മെന്റിന്റെ കാര്യങ്ങൾ അന്വേഷിച്ചാൽ മതി എന്ന് പറയുന്ന കുട്ടികളുമുണ്ട്.പരീക്ഷയ്‌ക്ക് കോപ്പിയടി കയ്യോടെ പിടിക്കുമ്പോൾ ഞാൻ മിസ്സിന്റെ പേരെഴുതി സൂയിസൈഡ് ചെയ്യും എന്ന ഭീഷണിയും കിട്ടിയിട്ടുണ്ട്.
ജാതി, ശരീരം, നിറം എന്നതിന്റെ ചുവട് പിടിച്ച് ഇരട്ടപ്പേരുകളുള്ള എത്രയോ അദ്ധ്യാപകർ കോളേജുകളിലും സ്‌കൂളുകളിലുമുണ്ട്. തിരിച്ച് നമുക്കത് ചെയ്യാൻ സാധിക്കുമോ?
ആത്മാർത്ഥമായി സ്‌നേഹിച്ചാൽ തെറ്റില്ല. ഇപ്പോഴും അതാണ് ചെയ്യുന്നത്. പക്ഷേ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ വേണം സ്‌നേഹിക്കാൻ. പണ്ട് കോളേജിൽ പഠിച്ചിരുന്ന കാലത്ത് നമ്മളെ കളങ്കമില്ലാതെ സ്‌നേഹിച്ചിരുന്ന അദ്ധ്യാപകരുണ്ട് . അവരുടെ പ്രേതങ്ങളെ ഇനിയെങ്കിലും കുടിയൊഴിച്ചു വിടണം. അവരുടെ കാലവും സമയവും കഴിഞ്ഞു.
ഇതൊക്കെയായാലും അവർ കുട്ടികളാണ്. അതു കൊണ്ട് അവർക്കതാവാം എന്ന ന്യായത്തിനേ പ്രസക്തിയുള്ളൂ. അങ്ങെനെ തന്നെ വേണം താനും.
ഞങ്ങളുള്ളതു കൊണ്ടല്ലേ നിങ്ങളീ യു.ജി.സി മാസപ്പടി വാങ്ങിക്കുന്നത് എന്ന് ചോദിച്ചാൽ അതെ എന്നാണുത്തരം.
അതു കൊണ്ട് എന്തും വിളിച്ചോളൂ.
കേൾക്കാം …… അല്ലാതെ നിവൃത്തിയില്ല.
എങ്കിലീ ജോലി കളഞ്ഞൂടെ എന്നാണോ ?
ഇപ്പോഴും നിഷ്‌കളങ്കമായ ചിരികൾ തേടി വരാറുണ്ട്.
വർഷങ്ങൾക്കിപ്പുറം ടീച്ചറേ എന്നു വിളിച്ച് ഉടൽ ചേർക്കുന്നവരുണ്ട്.
കുറച്ചു കാലം ഫേസ്ബുക്കിലോ വാട്‌സാപ്പിലോ കണ്ടില്ലെങ്കിൽ വീടന്വേഷിച്ച് വരുന്നവരുണ്ട്.
പിറന്നാളുകൾ ഓർമ്മിച്ച് പെർഫ്യൂം ബോട്ടിൽ കൊണ്ടു വന്ന് ഞെട്ടിക്കുന്നവരുണ്ട്.
എന്റെ ആര്യമ്മ എന്ന് കണ്ണ് നിറയ്‌ക്കുന്നവരുണ്ട്.
ഒരാളെങ്കിലും ശേഷിക്കുന്നിടത്തോളം ഈ പണി ചെയ്യും. പേരെന്തായാലും കാലമെത്ര മാറിയാലും പാറ പോലെ നിൽക്കുന്ന ചിലതുണ്ടല്ലോ.
അത് മതി.
Comments