പത്തനംതിട്ട: അനധികൃതമായി ഹോട്ടൽ നടത്തി പൊല്ലാപിലായി വനപാലകർ. ഹോട്ടൽ നഷ്ടത്തിലായതിന് പിന്നാലെ തമ്മിലടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ശബരിമല പാതയിലെ പ്ലാപ്പള്ളിയിലാണ് അധികൃതർ അനധികൃതമായി ഹോട്ടൽ നടത്തിയത്. ഹോട്ടലിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് വാച്ചർമാരായ നിതിൻ,അനീഷ് എന്നിവർക്ക് മർദ്ദനമേറ്റു. ഹോട്ടലിൽ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നിതിന്റെ കാലിന് വെട്ടേറ്റു. ഇയാളെ സീതത്തോട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
അനധികൃതമായി ഹോട്ടൽ നടത്തിയതിന്റെ പേരിൽ സ്ഥലം മാറ്റം ലഭിക്കുകയും തുടർന്ന് അവധിയിൽ പോവുകും ചെയ്ത ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനേഷിന്റെ ആളുകളാണ് വെട്ടിയതെന്ന് നിതിൻ പറഞ്ഞു. സേന വിഭാഗമായ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് വ്യാപാരം നടത്താൻ അനുമതിയില്ലെന്നിരിക്കെയാണ് ഉന്നത വനപാലകരുടെ ഒത്താശയോടെ പ്ലാപ്പള്ളി സ്റ്റേഷനിലെ ബിഎഫ്ഒയും സംഘവും സമീപത്ത് ഹോട്ടൽ തുടങ്ങിയത്. ശബരഹിമല തീർത്ഥാടനം ആരംഭിച്ചപ്പോൾ ആരംഭിച്ച ഹോട്ടൽ മകരവിളക്കിന് പിന്നാലെ പൊളിച്ചിരുന്നു. ഹോട്ടലിലെ ഉപകരണങ്ങൾ ബിസിനസ് പാർട്ടണർമാരായ വനപാലകരുടേതായിരുന്നു. ഇത് വാഹനത്തിൽ കയറ്റി കൊണ്ടുവരുന്നതിനിടെയാണ് ഇരുവരെയും മർദ്ദിച്ചത്.
വനപാലകർ നടത്തിയ അനധികൃത ഹോട്ടലിൽ പൊറോട്ട അടിച്ചത് തൊണ്ടിമുതലായി ഫോറസ്റ്റ് സ്‌റ്റേഷനിൽ കൊണ്ടിട്ടിരുന്ന തടയിലെന്നും കണ്ടെത്തി. കഴിഞ്ഞ ദിവസം ഹോട്ടൽ പൊളിച്ചപ്പോഴാണ് തൊണ്ടിത്തടി കണ്ടെത്തിയത്. ഇക്കാര്യം പുറത്തറിഞ്ഞതിന് പിന്നാലെ ഫോറസ്റ്റ് വിജിലൻസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തൊണ്ടി മുതൽ കസ്റ്റഡിയിലെടുത്തു.
Comments