റായ്പൂർ: സ്ഫോടക വസ്തുക്കളുമായി ആറ് നക്സലൈറ്റുകൾ അറസ്റ്റിൽ. ഛത്തീസ്ഗഡിലെ ബസ്തർ ഡിവിഷനിൽ നിന്നാണ് നക്‌സലൈറ്റുകൾ പിടിയിലായത്. പിടിക്കപ്പെട്ട ആറു പേരിൽ രണ്ട് പേർ തലയ്‌ക്ക് വില പ്രഖ്യാപിച്ചിട്ടുള്ള കുറ്റവാളികളാണ്. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് സ്‌ഫോടകവസ്തു സ്ഥാപിക്കാൻ ശ്രമിച്ച മൂന്ന് നക്‌സലൈറ്റുകളെ വെള്ളിയാഴ്ച പുലർച്ചെ സുക്മ ജില്ലയിലെ പോളമ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പിടികൂടിയതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്), എലൈറ്റ് യൂണിറ്റ് കമാൻഡോ ബറ്റാലിയൻ ഫോർ റെസല്യൂട്ട് ആക്ഷൻ (കോബ്ര), ജില്ലാ സേന എന്നിവയുടെ ടീമുകൾ വ്യാഴാഴ്ച രാത്രി ഡോർണാപാൽ, പൊലമാപ്പള്ളി പോലീസ് സ്റ്റേഷനുകളിൽ നിന്ന് ഉൾവനങ്ങളിലേക്ക് തിരച്ചിൽ ആരംഭിച്ചിരുന്നു.
നക്സലൈറ്റുകളിൽ നിന്ന് ഒരു ടിഫിൻ ബോംബ്, അഞ്ച് ജലാറ്റിൻ കമ്പി, ഒരു കോർഡക്സ് വയർ, ആറ് വൈദ്യുത ഇതര ഡിറ്റണേറ്ററുകൾ, ബാറ്ററികൾ എന്നിവ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. നേരത്തെ ഡോർണാപാൽ, പോളമ്പള്ളി പ്രദേശങ്ങളിൽ നടന്ന ആക്രമണങ്ങളിൽ പിടിയിലായ നക്സലൈറ്റുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച, ബീജാപൂർ ജില്ലയിലെ ഇഡെനാർ ഗ്രാമത്തിനടുത്തുള്ള വനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് മൂന്ന് നക്സലൈറ്റുകളെ കൂടി അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ദന്തേവാഡ-ബിജാപൂർ ജില്ലകളുടെ അതിർത്തിയിൽ നക്‌സലൈറ്റ് നേതാക്കളുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ചൊവ്വാഴ്ച ഓപ്പറേഷൻ ആരംഭിച്ചിരുന്നു. തിരച്ചിൽ ആരംഭിച്ച അടുത്ത ദിവസം തന്നെ പട്രോളിംഗ് സംഘവും നക്‌സലൈറ്റുകളും തമ്മിൽ വെടിയുതിർത്തു. രണ്ട് സ്ത്രീകൾ ഉൾപ്പെടെ മൂന്ന് നക്സലൈറ്റുകൾ ബാഗുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു. മാവോയിസ്റ്റുകളുടെ ഗംഗലൂർ ലോക്കൽ ഓർഗനൈസേഷൻ സ്‌ക്വാഡിലെ (എൽഒഎസ്) ഗുഡ്ഡു കുർസം (25), ഹുങ്കി അവ്ലം (27), ഇഡോ (28) എന്നിവരെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയത്. ഇതിൽ കുർസാമിനെപ്പറ്റി വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നു. ബഡേപാറ അർലംപള്ളി ഗ്രാമത്തിലെ മുചകി ഗംഗ (32), മഡ്കം ഭീമ (27), കൽമു പോജ്ജ (20) എന്നിവരാണ് അറസ്റ്റിലായ മറ്റ് മൂന്ന് മാവോയിസ്റ്റുകൾ.















