ബെയ്ജിങ്: ചൈനയിൽ കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ 13,000 പേർ കൊറോണ ബാധിച്ച് മരിച്ചുവെന്ന് റിപ്പോർട്ട്. ജനുവരി 13 മുതൽ 19 വരെയുള്ള കണക്കാണിത്. ചൈനയിലെ ജനസംഖ്യയുടെ വലിയൊരു ശതമാനമാളുകൾക്കും ഇതിനോടകം കൊറോണ ബാധിച്ചുവെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഒരാഴ്ച മുമ്പ് ചൈനയിൽ നിന്നും പുറത്തുവിട്ട കണക്കുകളിൽ 60,000 പേർ രോഗം ബാധിച്ച് മരിച്ചതായി സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസത്തെ പുതിയ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. മരിച്ചവരിൽ 11,977 പേർ കൊറോണ ബാധിച്ചിരിക്കെ ഗുരുതരമായ മറ്റ് രോഗങ്ങൾ മൂലമാണ് മരിച്ചിരിക്കുന്നത്. 681 പേർ ശ്വാസതടസം കാരണവും മരിച്ചു. 15,000 പേരും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചവരാണ്. കൊറോണ ബാധിച്ച് വീട്ടിലിരിക്കെ മരിച്ചവരുടെ കണക്ക് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് മഹാമാരി ബാധിച്ച് മരിക്കുന്നവരുടെ പ്രതിദിന കണക്ക് 36,000 കവിയുമെന്നാണ് മുന്നറിയിപ്പ്. ലൂണാർ ന്യൂ ഇയർ അവധിയോടെ അനുബന്ധിച്ച് ജനങ്ങൾ യാത്രകൾ ചെയ്യുന്നതും ഒത്തുകൂടുന്നതും വർധിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ഡിസംബറിൽ സീറോ കൊവിഡ് നയം ചൈന അവസാനിപ്പിച്ചത് മുതൽ ഏകദേശം 6,00,000 ലക്ഷത്തോളം പേർ മരിച്ചിട്ടുണ്ടാകാമെന്നാണ് രാജ്യത്തെ സ്വതന്ത്ര ഏജൻസികൾ നൽകുന്ന വിവരം.
Comments