തിരുവനന്തപുരം: വസ്തുതയ്‌ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉടനീളമുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇന്ത്യയിലെ ഏറ്റവും മോശം പോലീസുള്ള സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞെന്നും എല്ലാ ദിവസവും പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യേണ്ട ഗതികേടിലാണെന്നും അദ്ദേഹം ആരോപിച്ചു.
മയക്കുമരുന്ന്-ഗുണ്ട മാഫിയയുമായി പോലീസിനും സിപിഎമ്മിനും ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോലീസ് അതിന്റെ ചരിത്രത്തിലെ തന്നെ മോശം അവസ്ഥയിലാണ് നിൽക്കുന്നതെന്നും എന്നാൽ അത് മറച്ചുപിടിക്കുന്ന തരത്തിലുള്ള നടപടിയാണ് ഇന്ന് ഉണ്ടായതെന്നും അത് ഗവർണറെ കൊണ്ട് വായിപ്പിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് വിഡി സതീശൻ പറഞ്ഞത്.
മാദ്ധ്യമസ്വാതന്ത്ര്യം ഊട്ടിയുറപ്പിക്കുമെന്നാണ് ഇന്നത്തെ പ്രസംഗത്തിൽ പറഞ്ഞത്. എന്നാൽ ഇതിനെതിരെ രൂക്ഷമായ രീതിയിലാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സെക്രട്ടറിയേറ്റിൽ പോലും അക്രഡിറ്റേഷൻ ഉള്ള മാദ്ധ്യമ-പത്ര പ്രവർത്തകർക്ക് പോലും അനുമതി നിഷേധിച്ച സർക്കാരാണ് മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Comments