ന്യൂഡൽഹി; മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയെ അനുസ്മരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കർ. 1998-ലെ പ്രതിസന്ധി നിറഞ്ഞ നയതന്ത്ര സാഹചര്യം വളരെ മികച്ച രീതിയിലാണ് അദ്ദേഹം കൈകാര്യം ചെയ്തതെന്നാണ് വിദേശകാര്യമന്ത്രി പറഞ്ഞത്. പരസ്പര ബഹുമാനം, പരസ്പര സംവേദനക്ഷമത, പരസ്പര താൽപര്യം എന്നിവയുടെ അടിസ്ഥാനതത്വങ്ങൾ ചൈനയുമായുള്ള രീതിയുടെ കാര്യത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ടെന്നും അതിൽ പലതും വാജ്പേയിക്ക് അവകാശപ്പെട്ടതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
1998-ലെ പൊഖ്റാൻ ആണവപരീക്ഷണങ്ങളെ കുറിച്ച് അദ്ദേഹം പരാമർശിച്ചു. പ്രധാനമന്ത്രിപദത്തിലെത്തി ചുരുങ്ങിയ ആഴ്ചകൾക്കുള്ളിലാണ് പൊഖ്‌റാൻ അണുസ്‌ഫോടന പരീക്ഷണം നടത്താൻ വാജ്‌പേയി തീരുമാനമെടുത്തത്. അദ്ദേഹത്തിന്റെ ഈ തീരുമാനത്തെ മുൻ രാഷ്‌ട്രപതി എ.പി.ജെ.അബ്ദുൽ കലാം പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഡിആർഡിഒ മേധാവിയായിരുന്ന കലാമാണ് പൊഖ്‌റാൻ-രണ്ട് ആണവ പരീക്ഷണ സ്‌ഫോടനങ്ങൾക്കു നേതൃത്വം നൽകിയത്.
കേവലം പരീക്ഷണങ്ങൾ എന്നതിൽ കവിഞ്ഞ് അതിന് പിന്നിലുണ്ടായിരുന്ന നയതന്ത്രവും തുടർന്നുള്ള നീക്കങ്ങളും എക്കാലവും പ്രകീർത്തിക്കേതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളുമായി നയതന്ത്ര-സഹകരണ ബന്ധം വികസിപ്പിക്കുന്നതിനായി വാജ്പേയിയുടെ ഇടപെടലിനെ സംബന്ധിച്ചും ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ശീതയുദ്ധ കാലത്ത് ഇന്ത്യ സ്വീകരിച്ച നിലപാടും ഏറെ അഭിനന്ദാർഹമാണ്. റഷ്യ-ഇന്ത്യ സൗഹൃദ ഉടമ്പടിയെ കുറിച്ചും വിദേശകാര്യമന്ത്രി പരാമർശിച്ചു.
രണ്ട് വർഷത്തിനുള്ളിൽ ലോകത്തിലെ എല്ലാ പ്രധാന രാജ്യങ്ങളെയും ഇന്ത്യ പങ്കാളികളാക്കിയെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ യുഎസും റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിലെ പങ്കിനെയും അദ്ദേഹം പ്രശംസിച്ചു. മൂന്നാമത് അടൽ ബിഹാരി വാജ്പേയി അനുസ്മരണ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എസ്. ജയ്ശങ്കർ.
ഇന്ത്യൻ ദേശീയ രാഷ്‌ട്രീയത്തിലെ ധിഷണാശാലിയും വിദേശനയതന്ത്രത്തിന്റെ ഏറ്റവും മികച്ച വക്താവുമായ ദേശീയ നേതാവാണ് വാജ്പേയി. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിലൂടെയും ഭാരതീയ ജനസംഘത്തിലേക്കും പിന്നീട് ഭാരതീയ ജനതാ പാർട്ടിയുടെ അമരക്കാരനായും മാറിയ അടൽ ബിഹാരി വാജ്പേയി ജനിച്ചത് 1924 ഡിസംബർ 25-നായിരുന്നു.1942-ൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിലുടെയാണ് ദേശീയ പോരാട്ട വേദിയിലെത്തുന്നത്. 1999-ൽ 303 സീറ്റുകളിൽ വിജയിച്ച് എൻഡിഎ വീണ്ടും അധികാരത്തിലെത്തിയപ്പോഴും സർക്കാരിനെ നയിക്കാൻ ലോകരാഷ്‌ട്രങ്ങളുടെ മുഴുവൻ കുതന്ത്രങ്ങളും തിരിച്ചറിയാവുന്ന വാജ്പേയി തന്നെ പ്രധാനമന്ത്രിയാകാൻ രാജ്യം തന്നെ ഒറ്റക്കെട്ടായി നിന്നുവെന്നതും ചരിത്രമാണ്. രാജ്യത്തിന്റെ വികസനത്തിന് പുതിയ ദിശാബോധം നൽകിയ വാജ്പേയിയെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം നൽകിയാണ് രാജ്യം ആദരിച്ചത്.
Comments