ന്യൂഡൽഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുതായി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഇന്ത്യയുടെ പരാമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്ന് അനിൽ ആവർത്തിച്ചു. മുൻവിധികളുടെ ദീർഘ ചരിത്രമുള്ള ബ്രിട്ടീഷ് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ചാനലാണ് ബിബിസിയെന്നും ഇത് നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നുമായിരുന്നു അനിൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.
എന്നാൽ ഡോക്യുമെന്ററി യൂത്ത് കോൺഗ്രസ് പ്രദർശിപ്പിക്കുന്നതിന് താൻ എതിരല്ലെന്നും ഡോക്യുമെന്ററി നിരോധിക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അനിൽ വ്യക്തമാക്കി. കോൺഗ്രസിൽ നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ചതിൽ അനിലിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. അനിൽ ഇപ്പോൾ കെപിസിസിയുടെ ഒരു സമിതിയുടേയും ഭാഗമല്ലെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഡിജിറ്റൽ മീഡിയ സെല്ലിൽ പുന:സംഘടന നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
പാർട്ടി നിലപാടല്ല അനിൽ ആന്റണി പറഞ്ഞതെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം. താൻ പറയുന്നതാണ് യൂത്ത് കോൺഗ്രസിന്റെ നിലപാടെന്നും ഷാഫി വ്യക്തമാക്കി. അനിൽ ആന്റണിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നേതാക്കൾ രംഗത്തുവന്നിരുന്നു.
എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസിന്റെ വർത്തമാന ദുരവസ്ഥയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞു. പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എത്രവേഗമാണെന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്‌ക്ക് അഞ്ഞൂറ് കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം പൂജപ്പുരയിൽ പോലീസ് സംരക്ഷണയിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രദർശനത്തിലേക്ക് ബിജെപി മാർച്ച നടത്തി. പോലീസ് ജനപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മാനവീയം വീഥിയിൽ നടത്തിയ പ്രദർശത്തിലേക്ക് യുവ മോർച്ച മാർച്ച് നടത്തിയിരുന്നു. രാഷ്‌ട്ര വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്നാണ് യുവമോർച്ച നിലപാട്.
Comments