തിരുവനന്തപുരം: കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറിൽ 160 കി.മി ആയി ഉയർത്താനുള്ള റെയിൽവേയുടെ നടപടികൾ ദ്രുതഗതിയിൽ.
ഇതിന്റെ ഭാഗമായുള്ള ലിഡാർ സർവേ ടെൻഡർ 31-ന് ആരംഭിക്കും. ഇതൊടെ സിൽവർലൈനിനായി സംസ്ഥാന സർക്കാർ ഉയർത്തിയ വാദങ്ങളാണ് പൊളിയുന്നത്. കേരളത്തിലെ ട്രെയിനുകളുടെ വേഗത കുറവ് ചൂണ്ടിക്കാട്ടിയായിരുന്നു പിണറായി സർക്കാർ സിൽവർലൈൻ നടപ്പിലാക്കണമെന്ന വാദം പ്രധാനമായി ഉയർത്തിയത്. അടുത്ത 60 വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനമാണ് റെയിൽവേ ഇപ്പോൾ നടപ്പിലാക്കുന്നത്.
സംസ്ഥാനത്ത് നിലവിലുളള പാതകളുടെ
വളവുകൾ നിവർത്താനും കൽവർട്ടുകളും പാലങ്ങളും ബലപ്പെടുത്താനുമുള്ള പദ്ധതിയാണ് റെയിൽവേ നടപ്പാക്കുന്നത്. ഇതൊടെ ട്രയിനുകളുടെ വേഗം 160 കി.മി ആയി ഉയരും. പദ്ധതിയുടെ ഭാഗമായി സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ലെന്നാണ് അധികൃതർ വിലയിരുത്തുന്നത്.
പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനായി ലിഡാർ സർവേയാണ് ഉപയോഗപ്പെടുത്തുന്നത്. ലിഡാർ (ലൈറ്റ് ഡിറ്റക്ഷൻ റേഞ്ചിങ്) സർവേയിലൂടെ ഭുമിയുടെ കൃത്യമായ വിവരങ്ങൾ ലഭിക്കും.
സംസ്ഥാനത്ത് ട്രെയിനുകളുടെ വേഗം നിലവിൽ 90 മുതൽ 100 കിലോമീറ്റർ വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളിൽ ഇത് 130 കിലോമീറ്റർ വരെയുണ്ട്.
കഴിഞ്ഞ മാസം ദക്ഷിണ റെയിൽവേയുടെ ഉന്നതതല സംഘം സംസ്ഥാനത്തെ വികസന സാധ്യതകൾ വിലയിരുത്തിയിരുന്നു.
സിൽവർലൈനിന് ബദൽ മാർഗങ്ങൾ കേന്ദ്രസർക്കാറിന്റെ സജീവ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ സിൽവർലൈൻ വിരുദ്ധ സമരകാലത്ത് തന്നെ വ്യക്തമാക്കിയിരുന്നു . വേഗതയേറിയ റെയിൽ ഗതാഗതം കേരളത്തിന് വേണമെന്ന അഭിപ്രായമാണ് കേന്ദ്രസർക്കാരിന് ഉള്ളതെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Comments