ന്യൂഡൽഹി: പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി അനിൽ കെ ആന്റണി. പാർട്ടിയിൽ മുഴുവൻ സ്തുതി പാടകരാണെന്നും അവർക്കാണ് യോഗ്യതയുള്ളവരെക്കാൾ പാർട്ടിയിൽ സ്ഥാനമെന്നും അദ്ദേഹം പ്രതികരിച്ചു. അഭിപ്രായ സ്വാതന്ത്ര്യത്തിനായി പോരാടുന്നവർ തന്നോട് ട്വിറ്ററിൽ അസഹിഷ്ണുത കാട്ടുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രാജിക്കത്ത് പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റിലാണ് അനിൽ ആന്റണിയുടെ വിമർശനം.
കോൺഗ്രസ് ദേശീയ സോഷ്യൽ മീഡിയോ കോ- കോഡിനേറ്റർ, കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ എന്നീ സ്ഥാനങ്ങളാണ് അനിൽ രാജിവെച്ചത്. അനിലിന്റെ രാജിയോട് പ്രതികരിക്കാൻ കോൺഗ്രസ് നേതൃത്വം തയാറായിട്ടില്ല. രാജിയെക്കുറിച്ച് തൽക്കാലം ഒന്നും പറയാനില്ലെന്നായിരുന്നു അനിലിന്റെ പിതാവും മുതിർന്ന നേതാവുമായ എ.കെ ആന്റണിയുടെ പ്രതികരണം.
ബിബിസി ഡോക്യുമെന്ററിക്കെതിരെ അനിൽ കഴിഞ്ഞ ദിവസം നിലപാട് വെളിപ്പടുത്തിയിരുന്നു. ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യംചെയ്യുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ സംസ്ഥാന പാർട്ടി നേതൃത്വം അദ്ദേഹത്തിനെതിരെ രംഗത്തുവരുകയായിരുന്നു. കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിൽ എന്നിവർ അനിലിനെതിരെ പരസ്യ പ്രതികരണങ്ങൾ നടത്തി.
Comments