കൊച്ചി: പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് പിന്തുണയുമായി എസ്ഡിപിഐ. ജപ്തി നടപടികൾ കൊണ്ടൊന്നും ആരെയും തകർക്കാൻ ആകില്ലെന്നും ആരും വഴിയാധാരമാകാൻ പോകുന്നില്ലെന്നും എസ്‍ഡിപിഐ ദേശീയ പ്രസിഡന്റ് എം.കെ.ഫൈസി പറഞ്ഞു. കൊച്ചിയിൽ നടന്ന എസ്ഡിപിഐയുടെ സമരപ്രഖ്യാപന സമ്മേളനത്തിലായിരുന്നു തീവ്രവാദ പ്രവർത്തനത്തിനും സമൂഹ്യവിരുദ്ധ പ്രവർത്തത്തിനും പൊതുമുതൽ നശിപ്പിച്ചതിനും അറസ്റ്റിലായവർക്ക് എസ്‍ഡിപിഐ പിന്തുണ പ്രഖ്യാപിച്ചത്.
‘ഈ ജപ്തിയൊക്കെ കണ്ട് സന്തോഷിക്കുന്ന ആളുകളോട് പറയാനുള്ളത്, എസ്ഡിപിഐയുടെ പ്രവർത്തകർ ഇന്ത്യാ രാജ്യത്ത് ജീവിച്ചിരിക്കുന്ന കാലത്തോളം, അവരുടെ കൊക്കിന് ജീവനുള്ള കാലത്തോളം ജപ്തിയുടെ പേരിൽ ഒരാളും വഴിയാധാരമാകില്ല എന്ന് എസ്ഡിപിഐ പ്രഖ്യാപിക്കുകയാണ്’- എം.കെ.ഫൈസി പറഞ്ഞു. മിന്നൽ ഹർത്താലിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ സംസ്ഥാനത്ത് വലിയ അക്രമം അഴിച്ചു വിട്ടിരുന്നു. സംസ്ഥാനത്തെ നാശനഷ്ടങ്ങൾക്കു പകരമായി നേതാക്കളുടെ വസ്തുവകകൾ ജപ്തി ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫൈസിയുടെ പ്രതികരണം.
2022 സെപ്റ്റംബർ 23 ലെ മിന്നൽ ഹർത്താലിൽ വ്യാപക അക്രമം നടന്ന പശ്ചാത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ വിഷയത്തിൽ ഇടപെട്ടത്. സ്വത്തുക്കൾ കണ്ടുകെട്ടി റിപ്പോർട്ട് നൽകണമെന്നും ജില്ല തിരിച്ചു വിവരങ്ങൾ ഉൾപ്പെടുത്തണമെന്നും കോടതി സർക്കാരിനോടു നിർദേശിച്ചിരുന്നു. പോപ്പുലർ ഫ്രണ്ട് ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങൾ അറിയിക്കണമെന്നും പോലീസിനോട് ഹൈക്കോടതി പറഞ്ഞു.
Comments